കൈയില്‍ വിലങ്ങ് വച്ചിരുന്നില്ല, അക്രമം മുറിവില്‍ തുന്നല്‍ ഇടുന്നതിനിടെ; വന്ദനയുടെ കഴുത്തില്‍ കത്രിക കുത്തിയിറക്കി !

ബുധന്‍, 10 മെയ് 2023 (10:27 IST)
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് ചികിത്സയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിത ഡോക്ടര്‍ മരിച്ചു. അസീസിയ മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൗസ് സര്‍ജന്‍സിക്ക് എത്തിയ കോട്ടയം സ്വദേശി ഡോക്ടര്‍ വന്ദനാ ദാസ് (23) ആണ് മരിച്ചത്. പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ച് പേരെ കുത്തിയത്. 
 
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഡ്രസിങ് റൂമില്‍ വെച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് വനിത ഡോക്ടറെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയില്‍ കഴിയവെ മരിച്ചു. 
 
പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല. 
 
ഇന്നലെ വൈകിട്ടാണ് സന്ദീപ് വീടിന് സമീപമുള്ളവരുമായി അടിപിടി കൂടിയത്. യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. കാലിന് പരുക്കേറ്റ സന്ദീപിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കാലിലെ മുറിവില്‍ തുന്നല്‍ ഇടുന്നതിനിടെ ആശുപത്രിയിലെ കത്രിക എടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതാണ് വന്ദനയുടെ മരണകാരണം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍