മുഖ്യമന്ത്രിയുടെ നിയമോപദേശകന്റെ നടപടിയെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്‌ണന്‍; ദാമോദരന് സ്വന്തം നിലയ്ക്ക് കേസുകളില്‍ ഹാജരാകാമെന്നും കോടിയേരി

ചൊവ്വ, 12 ജൂലൈ 2016 (15:14 IST)
ലോട്ടറിരാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവ് എം കെ ദാമോദരന്‍ ഹാജരായ കേസില്‍ ദാമോദരന്റെ നടപടിയെ ന്യായീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.
 
സര്‍ക്കാരിന്റെ അഭിഭാഷകനായി നിയമിക്കപ്പെട്ടിട്ടുള്ള വ്യക്തിയല്ല എം കെ ദാമോദരന്‍. അദ്ദേഹം മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവ് മാത്രമാണ്. അതുകൊണ്ടു തന്നെ സ്വന്തം നിലയ്ക്ക് കേസുകളില്‍ ഹാജരാകാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടെന്നും ദാമോദരന്‍ വ്യക്തമാക്കി.
 
സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ എം കെ ദാമോദരന്‍ ഹാജരായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു. മാര്‍ട്ടിനെതിരായ ലോട്ടറി കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയല്ല, കേന്ദ്ര എന്‍ഫോഴ്മെന്‍റ് ഡയറക്‌ടറേറ്റുമായി ബന്ധപ്പെട്ട കേസിലാണ് എം കെ ദാമോദരന്‍ ഹാജരായതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക