ഇന്ന് ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ സർക്കാർ ധനസഹായമെത്തി, കവളപ്പാറയെ ചേർത്ത് പിടിച്ചവർക്ക് നന്ദി: അച്ഛനും അമ്മയും നഷ്ടമായ ദുഃഖത്തിലും ധനസഹായത്തിൽ നിന്നും ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നൽകി സുമോദ്

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (10:29 IST)
കേരളത്തെ വിറപ്പിച്ച കവളപ്പാറ മണ്ണിടിച്ചിലിൽ സ്വത്തും ജീവനും നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകി സർക്കാർ. ദുരന്തഭൂമിയായ കവളപ്പാറയെ സർക്കാർ ഏറ്റെടുത്തിരുന്നു. കവളപ്പാറയിലെ ജനങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം തങ്ങളുടെ അക്കൌണ്ടിൽ എത്തിയെന്ന് ദുരന്തത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട  സുമോദ് കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം:
 
അഛനും അമ്മക്കും പകരം വെക്കാൻ മറ്റൊന്നിനുമാവില്ല. ദുരന്തഭൂമിയായ കവളപ്പാറയെ ഏറ്റെടുത്ത കേരളത്തിലെ നന്മ നിറഞ്ഞ സമൂഹത്തെ എങ്ങിനെ മറക്കും ഞാൻ. ഞങ്ങൾക്ക് കിട്ടിയ സഹായ ധനത്തിൽ നിന്നും ഒരു തുക ഞങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ് നിധിയിലേക്ക് മാറ്റി വക്കുകയാണ്.
 
അനുജൻ സുമേഷും പെങ്ങൾ സുമിതയുമായും ആലോചിച്ചെടുത്ത തീരുമാനം. ഞങ്ങളുടെ എളിയ പങ്ക് കൊണ്ട് ഒന്നുമാകില്ലെന്നറിയാം. എന്നാലും സ്നേഹം വഴിത്തൊഴുകുന്ന മലയാള നാടിന് ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെന്തിനീ ജീവിതം...
 
അന്യ നാട്ടിലിരിക്കുമ്പോഴേ സ്വന്തം നാടിന്റെ വിലയറിയൂ .ഞാനിപ്പോൾ ബാംഗ്ലൂരിലിരുന്നാണീ കുറിപ്പെഴുതുന്നത്. കവളപ്പാറയിലെ മുത്തപ്പൻമല കവർന്നത് 59 മനുഷ്യജീവിതങ്ങൾ. ചെതുപ്പിനുള്ളിൽ എന്റെ അച്ചന്റെയും അമ്മയുടെയും ജീവനറ്റ ശരീരങ്ങൾ കണ്ട കാഴ്ചയുടെ നോവ് മായുന്ന പുലരിയിനി ഞങ്ങളിലുണ്ടാവില്ലെന്നുറപ്പാണ്. എന്റെ മാത്രം നോവല്ലിത്. ഒരു നാടിന്റെ ഉള്ളം പൊട്ടിയൊഴുകുന്ന നിലക്കാത്ത തേങ്ങലാണ്.ആഗസ്റ്റ് 8 ന്റെ ദുരന്തം പെയ്തിറങ്ങിയ രാത്രിക്ക് ശേഷം 38 രാത്രികൾ ഞങ്ങൾ പിന്നിട്ടു.ഇക്കാലയളവിൽ ഒരായുസ്സിന്റെ പുണ്യമെന്നോണം നാടിന്റെ നാനാ ഭാഗത്ത് നിന്നും സഹായവും സാന്ത്വനവും പകർന്ന സ്നേഹപ്രവാഹം ഇന്നും നിലച്ചിട്ടില്ല...
 
ആരോടൊക്കെ എങ്ങിനെയൊക്കെ നന്ദി പ്രകാശിപ്പിക്കണം എന്നെനിക്കറിയില്ല. എന്നാലും നിറഞ്ഞ സന്തോഷത്തോടെ ഒറ്റവാക്കിൽ പറയട്ടെ നന്ദി.... ഒരായിരം നന്ദി. സർക്കാരിനോട്, ഉദ്യോഗസ്ഥരോട്, നാട്ടുകാരോട്. ..... .... ഇനിയും നന്ദിയാരോടു ഞാൻ ചൊല്ലേണ്ടൂ...

അനുബന്ധ വാര്‍ത്തകള്‍

Next Article