നിപ സ്ഥിരീകരിക്കാന്‍ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് തന്നെ സാംപിളുകള്‍ അയക്കണോ? കേരളത്തിനു സാധിക്കില്ലേ; ഉത്തരം ഇതാണ്

ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (11:01 IST)
സംസ്ഥാനത്ത് നിപ രോഗബാധ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ സംസ്ഥാനത്ത് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചുള്ളൂ. അതിനു മുന്‍പ് തന്നെ നിപയാണെന്ന് മാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത വന്നിരുന്നു. ആരോഗ്യ മേഖലയില്‍ ഇത്ര പുരോഗമിച്ചിട്ടും കേരളത്തിന് സ്വന്തമായി പരിശോധന നടത്താന്‍ സൗകര്യമില്ലേ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം എന്താണ്? 
 
പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി സാംപിളുകള്‍ അയക്കുന്നതിനു മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബയോ സേഫ്റ്റി ലെവല്‍ 2 പരിശോധനയില്‍ തന്നെ നിപ പോസിറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ബയോ സേഫ്റ്റി ലെവല്‍ 1 പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്താവൂ എന്നത് പ്രോട്ടോകോളിന്റെ ഭാഗമാണ്. അങ്ങനെയാണ് ലെവല്‍ ഒന്ന് ലാബിലേക്ക് സാംപിളുകള്‍ അയക്കുന്നത്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് തന്നെയാണ് ഇന്നലെ രാത്രി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ ഇക്കാര്യം പറഞ്ഞത്. 
 
പ്രോട്ടോകോള്‍ പ്രകാരം നിപ ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടത് പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. അതുകൊണ്ടാണ് രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാംപിളുകള്‍ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതും അവിടെ നിന്നുള്ള ഫലം ലഭിച്ചതിനു ശേഷം മാത്രം സംസ്ഥാനത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മാത്രമല്ല കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2021 മുതല്‍ നിപ വൈറസ് സ്ഥിരീകരണത്തിനായുള്ള എല്ലാ സൗകര്യങ്ങളും ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍