ഒമിക്രോൺ ഭീതി: കേരളവും അതീവജാഗ്രതയിൽ, ആരോഗ്യ പ്രവർത്തകരെ വിമാനത്താവളങ്ങളിൽ സജ്ജരാക്കി

വ്യാഴം, 2 ഡിസം‌ബര്‍ 2021 (19:51 IST)
രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസായതിനാൽ കൂ‌ടുതൽ ശക്തമായ പ്രതിരോധം വേണമെന്നും വീണ ജോർജ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
 
കേന്ദ്ര സർക്കാർ നിർദേശപ്രകാരമുള്ള മുന്നൊരുക്കങ്ങളെല്ലാം തന്നെ സംസ്ഥാനം നടത്തിയിട്ടുണ്ട്. നിലവില്‍ 26 രാജ്യങ്ങള്‍ ഹൈറിസ്‌ക് പട്ടികയിലുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയും 7 ദിവസം ക്വാറന്റൈനും നിര്‍ബന്ധമാക്കും. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തും. 
 
ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോസിറ്റീവ് ആയാല്‍ അവരെ ഐസോലേറ്റഡ് വാര്‍ഡിലേക്ക് മാറ്റും. മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവര്‍ പോസിറ്റീവ് ആയാല്‍ വീട്ടീല്‍ ക്വാറന്റൈനില്‍ ഇരിക്കാവുന്നതാണ്. ആരോഗ്യപ്രവർത്തകർ നൽകുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
 
ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിമാനത്താവളങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കിയിട്ടുണ്ട്. നിലവില്‍ ഹൈറിസ്‌ക് ഉള്ള ആളുകള്‍ കേരളത്തിലില്ല. നിലവിലുള്ള പ്രാഥമികമായ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. വാക്‌സിൻ തന്നെയാണ് മികച്ച പ്രതിരോധം. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് തന്നെ വാക്‌സിൻ എടുക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍