നഗരസഭാ അധ്യക്ഷൻമാർക്കും പേഴ്‌സണൽ സ്റ്റാഫാകാം: ഉത്തരവിറക്കി സർക്കാർ

ഞായര്‍, 20 ഫെബ്രുവരി 2022 (14:27 IST)
നഗരസഭാ അധ്യക്ഷന്മാർക്ക് ഇഷ്ടമുള്ളവരെ പേഴ്‌സണൽ സ്റ്റാഫ് ആക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്. നേരത്തെയുള്ള ചട്ട പ്രകാരം നഗരസഭകളിലും മുൻസിപാലിറ്റികളിലും അവിടെത്തന്നെയുള്ള എൽഡി ക്ലർക്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ പേഴ്‌സണൽ സ്റ്റാഫായി നഗരസഭാ അധ്യക്ഷൻമാർക്ക് നിയമിക്കാമായിരുന്നു.
 
ഇത് തങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതായി അധ്യക്ഷന്മാർ പരാതിപ്പെട്ടതിനെ തുടർന്നാണ് സർക്കാർ തീരുമാനം.ഉത്തരവ് പ്രകാരം നഗരസഭയിലെ എൽഡി ക്ലർക്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെയോ അല്ലെങ്കിൽ ഇഷ്ടമുള്ള ആളെയോ പേഴ്‌സണൽ സ്റ്റാഫായി നിയമിക്കാം.
 
സംസ്ഥാനത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനെതിരെ ഗവർണർ രംഗത്തെ‌ത്തിയതിന് പിന്നാലെയാണ് നഗരസഭാ അധ്യക്ഷൻമാർക്കും ഇഷ്ടമുള്ളവരെ സ്റ്റാഫാക്കി നിയമിക്കാമെന്ന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
 
നഗരസഭ തനത് ഫണ്ടിൽ നിന്നാണ് ഇവർക്ക് ശമ്പളം നൽകുക. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും ശമ്പളം. ഇവർക്ക് സർക്കാർ ശമ്പളത്തിന് പുറമെ പെൻഷൻ ആനുകൂല്യങ്ങളും ലഭിക്കും. കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം കൊളളയടിച്ചാണ് സർക്കാർ  മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നതെന്ന് നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍