സ്വകാര്യ ആശുപത്രികളിലെ കൊള്ളയ്‌ക്ക് തടയിട്ട് സർക്കാർ, ജനറൽ വാർഡിൽ പരമാവധി 2645 രൂപ വരെ

തിങ്കള്‍, 10 മെയ് 2021 (15:29 IST)
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് രോഗികളുടെ ചികിത്സാനിരക്ക് നിജപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ജനറൽ വാർഡുകൾക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ പ്രതിദിനം 2645 രൂപ വരെ മാത്രമേ ഈടാക്കാവൂ എന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഒരു ദിവസം ജനറല്‍ വാര്‍ഡില്‍ ഒരു രോഗിക്ക് രണ്ട് പിപിഇ കിറ്റുകളുടെ വില മാത്രമേ ഈടാക്കാവു എന്നു വിജ്ഞാപനത്തിൽ പറയുന്നു.
 
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതായി ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തുടർന്ന് വിവിധ മാധ്യമങ്ങളും സ്വകാര്യ ആശുപത്രികൾ കൊള്ളലാഭം ഈടാക്കുന്നത് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ തീരുമാനം.രജിസ്‌ട്രേഷന്‍, കിടക്ക, നേഴ്‌സിങ് ചാര്‍ജ് തുടങ്ങിയവ അടക്കമുള്ളവ ഉള്‍പ്പെടെ ദിവസം 2645 രൂപ മാത്രമേ ജനറല്‍ വാര്‍ഡുകളില്‍ ഈടാക്കാവൂ എന്നാണ് വിജ്ഞാപനം.
 
സിടി സ്‌കാൻ അടക്കമുള്ള പരിശോധനകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാം. ജനറൽ വാർഡിൽ രോഗിക്ക് രണ്ട് പിപിഇ കിറ്റ് വീതവും ഐസിയുവിൽ അഞ്ച് പിപിഇ കിറ്റുകള്‍ വരെ ആകാമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ പരമാവധി വിൽപന വിലയിൽ കൂടുതൽ ഈടാക്കാവുന്നതല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍