ലോക്ക്ഡൗൺ: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഗാർഹിക അതിക്രമങ്ങൾ വർധിച്ചതായി പഠനം

വെള്ളി, 15 മെയ് 2020 (14:05 IST)
ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചതായി കില(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ‌)യുടെ പഠനറിപ്പോർട്ട്. വിവിധ ഹെൽപ്പ് ലൈനുകൾക്ക് 2020 മാർച്ച് 23 മുതൽ ഏപ്രിൽ 18 വരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
 
ഗാർഹിക അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കുന്ന മിത്ര, സഖി, ഭൂമിക, സ്നേഹിത, മഹിള സമഖ്യ ഹെൽലൈനുകൾ വഴി 188 പരാതികളാണ് ലഭിച്ചത്.26 ദിവസത്തിനിടെ ലഭിച്ച പരാതികളിൽ അധികവും ശാരീരിക പീഡനത്തിനെതിരെയാണ്. ലോക്ക്ഡൗൺ കാലത്ത് നിലനിൽക്കുന്ന കുടുംബ പ്രശ്‌നങ്ങൾ കൂടുതൽ വഷളായതാണ് പരാതികൾ കൂടാൻ കാരണമെന്നാണ് സ്ത്രീ ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.
 
മദ്യം കിട്ടാത്തത് അതിക്രമത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി 28 പരാതികൾ ലഭിച്ചിട്ടുണ്ട്.മാനസികമായി പീഡിപ്പിക്കുന്നെന്ന് കാണിച്ച് 79 ഉം ലൈംഗിക പീഡനത്തിന് നാലും പരാതികൾ കിട്ടി. സാമ്പത്തിക ബുദ്ധിമുട്ടാണ് ഗാർഹിക പീഡനത്തിനുള്ള മറ്റൊരു കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. 40 പേരാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍