അതിരമ്പുഴ കൊലപാതകം: കൊല്ലപ്പെട്ടത് അമേരിക്കന്‍ മലയാളിയുടെ വീട്ടുവേലക്കാരി; ഈരാറ്റുപേട്ട സ്വദേശി കസ്റ്റഡിയില്‍

വ്യാഴം, 4 ഓഗസ്റ്റ് 2016 (15:41 IST)
അതിരമ്പുഴയ്ക്ക് സമീപം റബ്ബര്‍ തോട്ടത്തില്‍ പൂര്‍ണഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസ് വഴിത്തിരിവിലേക്ക്. കൊല്ലപ്പെട്ട യുവതി പത്തനംതിട്ട സ്വദേശിനിയാണെന്നും ഇരാറ്റുപേട്ടയില്‍ അമേരിക്കന്‍ മലയാളിയുടെ വീട്ടുജോലിക്കാരിയാണന്നെും പൊലീസ് തിരിച്ചറിഞ്ഞു. 
 
മൃതദേഹം പൊതിഞ്ഞ സര്‍ജറിക്കുപയോഗിക്കുന്ന പൊളിത്തീന്‍ കവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. ഗള്‍ഫില്‍ നിന്നു ഡല്‍ഹി വഴി മംഗലാപുരത്തെത്തിച്ച പൊളിത്തീന്‍ കവറാണ് കണ്ടെത്തിയത്. ഈ കവര്‍ ഉപയോഗിച്ചാണ് മൃതദേഹം പൊതിഞ്ഞത്. ഈരാറ്റുപേട്ട സ്വദേശി യൂസഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടില്‍ ജോലിക്ക് നിന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.  
 
സംഭവത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ കൊന്നതിനും കേസുണ്ടാകും. ഇത് പത്ത് വര്‍ഷം വരെ തടവ് കിട്ടാവുന്ന കേസാണ്. യുവതി കൊല്ലപ്പെട്ട് നിമിഷങ്ങള്‍ക്കകം ശ്വാസം ലഭിക്കാതെ കുഞ്ഞും മരിച്ചു. കുഞ്ഞിന്റെ മൃദേഹവും പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നു. കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിന് ഡിഎന്‍എ പരിശോധനയും നടത്തും.
 
തിങ്കളാഴ്ച രാവിലെയാണ് അതിരമ്പുഴ ഒറ്റക്കപ്പിലാവ് അമ്മഞ്ചേരി റൂട്ടിലെ ഐക്കരച്ചിറ ജംഗ്ഷനു സമീപം തുണിയിലും പോളിത്തീന്‍ കവറിലും പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അവിഹിത ഹന്ധം മൂലം ഗര്‍ഭിണിയായതിലെ ദുരഭിമാന കൊലയാണിതെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട യുവതിയുടെ ഇടത് കൈമുട്ടിനു താഴെ സൂചി കുത്തിയതിന്റെയും ഇവിടെ പ്ലാസ്റ്റര്‍ ഒട്ടിച്ചതിന്റെയും ഇത് പറിച്ചെടുത്തതിന്റെയും പാടുണ്ടായിരുന്നു. കൊലപാതകത്തില്‍ പിടിവലി നടന്നതായി സൂചനകളില്ല. എന്നാല്‍ തലയ്ക്ക് പിന്നിലേറ്റ ശക്തമായ മുറിവാണ് മരണ കാരണം. 
 

വെബ്ദുനിയ വായിക്കുക