Angel Jasmine Murder Case: ആലപ്പുഴ ഓമനപ്പുഴയില്‍ മാതാപിതാക്കള്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ. 28 കാരി എയ്ഞ്ചല്‍ ജാസ്മിനെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് ഫ്രാന്‍സിസ്, അമ്മ ജെസിമോള്‍, അമ്മാവന്‍ അലോഷ്യസ് എന്നിവരാണ് പ്രതികള്‍.
പോസ്റ്റ്‌മോര്‍ട്ടത്തിനിടെ കഴുത്തില്‍ കണ്ടെത്തിയ പാട് ഡോക്ടറില്‍ സംശയം ജനിപ്പിച്ചു. ഉടനെ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തൂങ്ങി മരിച്ചതിനു സമാനമായ പാടുകളല്ല കഴുത്തിലേതെന്ന് ബോധ്യപ്പെട്ട പൊലീസ് കൊലപാതകമായിരിക്കാം എന്ന നിഗമനത്തില്‍ എത്തി. തുടര്‍ന്ന് എയ്ഞ്ചലിന്റെ പിതാവ് ഫ്രാന്‍സിസിനെ പൊലീസ് ചോദ്യം ചെയ്തു. മകളെ താന്‍ കഴുത്ത് ഞെരിച്ചു കൊന്നതാണെന്ന് ഫ്രാന്‍സിസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എന്നാല്‍ മറ്റൊരാളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന പൊലീസിന്റെ ചോദ്യത്തിനു ഇല്ലെന്നാണ് ഫ്രാന്‍സിസ് മറുപടി നല്‍കിയത്. ആദ്യം കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു. പിന്നീട് ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല എന്നു കണ്ടപ്പോള്‍ തോര്‍ത്തുകൊണ്ട് ബലമായി കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കി.
പൊലീസിനു തോന്നിയ മറ്റൊരു സംശയമാണ് അമ്മ ജെസിമോളെ കുടുക്കിയത്. എയ്ഞ്ചല്‍ അത്യാവശ്യം ആരോഗ്യമുള്ള ശരീരപ്രകൃതിയാണ്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിനിടെ എയ്ഞ്ചല്‍ ഉറപ്പായും എതിര്‍ക്കാന്‍ ശ്രമിച്ചുകാണും. എന്നാല്‍ ഫ്രാന്‍സിസിന്റെ ദേഹത്ത് അത്തരത്തില്‍ പിടിവലി നടന്നതിന്റെ ഒരു ലക്ഷണവുമില്ലായിരുന്നു. ഇതോടെയാണ് മറ്റൊരാളുടെ സഹായം ഫ്രാന്‍സിസിനു ലഭിച്ചിട്ടുണ്ടെന്നു പൊലീസിന് വ്യക്തമായത്. ഇങ്ങനെയാണ് അന്വേഷണം അമ്മ ജെസിയിലേക്കു എത്തിയത്. ആദ്യ ചോദ്യം ചെയ്യലില്‍ നിഷേധിച്ചെങ്കിലും പിന്നീട് ജെസി കുറ്റം സമ്മതിച്ചു. കൊലപാതക വിവരം ഒളിപ്പിച്ചുവച്ചതിനു അമ്മാവന്‍ അലോഷ്യസിനെയും പ്രതി ചേര്‍ത്തു.
മകള്‍ സ്ഥിരമായി പുറത്തുപോകുന്നത് പ്രകോപനത്തിനു കാരണം
ജോലി കഴിഞ്ഞെത്തിയാല്‍ എയ്ഞ്ചല്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു കറങ്ങാന്‍ പോകുന്ന പതിവുണ്ട്. മകള്‍ സ്ഥിരമായി ഇങ്ങനെ പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണു പിതാവ് ഫ്രാന്‍സിസ് പൊലീസിനോട് പറഞ്ഞത്. എയ്ഞ്ചല്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി പുറത്തുപോയിരുന്നതായി പ്രദേശവാസികളും പറയുന്നു. ഒരു മണിക്കൂറോളം പുറത്തു ചെലവഴിച്ച ശേഷം മടങ്ങിയെത്തുകയാണു പതിവെന്നും ഇവര്‍ പറയുന്നു. രാത്രി പുറത്തുപോകുന്നത് ഇഷ്ടമല്ലാതിരുന്ന ഫ്രാന്‍സിസ് പലവട്ടം മകളെ വിലക്കുകയും ശകാരിക്കുകയും ചെയ്തിട്ടുണ്ട്. നാട്ടുകാരില്‍ ചിലര്‍ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടില്‍ ഫ്രാന്‍സിസിനോട് പരദൂഷണം പറഞ്ഞിട്ടുണ്ട്. ഇതും മകളെ കൊല്ലാനുള്ള പ്രകോപനമായി.
സംഭവം നടന്നത് ചൊവ്വാഴ്ച
ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാന്‍സിസ് ശകാരിച്ചു. ഇതു വാക്കുതര്‍ക്കത്തിലേക്കും കൈയാങ്കളിയിലേക്കും എത്തി. വഴക്കിനിടെ ഫ്രാന്‍സിസ് എയ്ഞ്ചലിന്റെ കഴുത്തില്‍ ഞെരിച്ചു. പിന്നീട് തോര്‍ത്തുകൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. എയ്ഞ്ചലിനെ കൊല്ലാന്‍ ഉപയോഗിച്ച തോര്‍ത്ത് വീടിനോടു ചേര്‍ന്നുള്ള ഷെഡിനു മുകളിലേക്ക് വലിച്ചെറിഞ്ഞു. ഇത് പൊലീസ് കണ്ടെത്തി. പിറ്റേന്ന് രാവിലെയാണ് ഇവര്‍ മകള്‍ വിളിച്ചിട്ടു എഴുന്നേല്‍ക്കുന്നില്ലെന്ന് പറഞ്ഞ് ബഹളംവയ്ക്കുകയും അയല്‍വാസികളെ വിവരം അറിയിക്കുകയും ചെയ്തു. രാത്രി മകളെ കൊലപ്പെടുത്തിയ ശേഷം ഫ്രാന്‍സിസും ജെസിമോളും പിറ്റേന്നു നേരം വെളുക്കുന്നതുവരെ മൃതദേഹത്തിനൊപ്പം ഇരിക്കുകയായിരുന്നു.