ഹൊറൈസണ്‍ ഹോട്ടലിലെ 503-ാം നമ്പര്‍ മുറിയിലേക്ക് പണവുമായി എത്തി; സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്, ഫോണ്‍ സംഭാഷണവുമായി പ്രസീത

ചൊവ്വ, 8 ജൂണ്‍ 2021 (08:26 IST)
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സി.കെ.ജാനുവിന് പണം നല്‍കിയെന്ന വെളിപ്പെടുത്തലുമായി ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത അഴീക്കോട്. കൂടുതല്‍ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടു. തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503-ാം നമ്പര്‍ മുറിയില്‍ സുരേന്ദ്രനും പി.എ.ദിപിനും പണവുമായി എത്തിയെന്നാണ് പ്രസീത പറയുന്നത്. ദിപിന്‍ പണവുമായി വരുന്നതും ഹോട്ടലില്‍ എത്തിയെന്ന് അറിയിക്കുന്നതുമായ ഫോണ്‍ സംഭാഷണം പ്രസീത പുറത്തുവിട്ടിട്ടുണ്ട്. മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് എത്തിയത് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടാണെന്ന് പ്രസീത പറയുന്നു. സി.കെ.ജാനുവും പ്രസീതക്കൊപ്പമുണ്ടായിരുന്നു. 
 
ഹോട്ടലിലേക്ക് തലേദിവസം ജാനു വരുന്നത് വരെ സുരേന്ദ്രന്‍ തന്നെ വിളിച്ചുകൊണ്ടിരുന്നതായി പ്രസീത പറയുന്നു. 'നാലഞ്ചു പ്രാവശ്യം തന്നെ വിളിച്ചിട്ടുണ്ട്. ജാനു രാത്രി എത്തിയതിനു ശേഷമാണ് പിറ്റേന്ന് കാലത്ത് കാണാം എന്ന് പറയുന്നത്. രാവിലെ വിളിച്ച് റൂം നമ്പര്‍ ഏതാണെന്ന് തിരക്കുകയും ഏത് സമയത്ത് കാണാന്‍ സാധിക്കുമെന്നും ആരാഞ്ഞു. സുരേന്ദ്രന് സൗകര്യമുള്ള സമയത്ത് കാണാം എന്ന മറുപടിയും നല്‍കി. തന്റെ ഫോണിലേക്ക് സുരേന്ദ്രന്റെ ഫോണില്‍നിന്ന് കോള്‍ വന്നപ്പോള്‍ ജാനു ചാടിക്കയറി എടുത്തു. സുരേന്ദ്രന്റെ പി.എ. ആയിരുന്നു അദ്ദേഹത്തിന്റെ ഫോണില്‍നിന്ന് വിളിച്ചത്. സുരേന്ദ്രന്‍ പിന്നീട് ഹോട്ടല്‍ മുറിയിലെത്തി. ജാനുവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞപ്പോള്‍ താന്‍ മുറിയില്‍ നിന്നു പുറത്തിറങ്ങിയെന്നും ആ മുറിയില്‍വച്ചാണ് പണം കൈമാറിയതെന്നും പ്രസീത പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍