അജിത് കുമാറിനെ വീണ്ടും തഴഞ്ഞ് സര്‍ക്കാര്‍; ശബരിമല സുരക്ഷാ ക്രമീകരണ ചുമതലകളില്‍ നിന്നും നീക്കി

രേണുക വേണു
ബുധന്‍, 16 ഒക്‌ടോബര്‍ 2024 (09:00 IST)
എഡിജിപി അജിത് കുമാറിനെ ശബരിമല സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതലയുള്ള ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്ന് നീക്കി. ശബരിമലയില്‍ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് സുപ്രധാന തീരുമാനം. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ചുമതലകളുള്ള എഡ്ജിപി എസ്.ശ്രീജിത്തിനാണ് പകരം ചുമതല. 
 
ശബരിമലയിലേയും പരിസര പ്രദേശങ്ങളിലേയും സുരക്ഷാ ചുമതല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കാണ്. കഴിഞ്ഞ സീസണില്‍ എഡിജിപി അജിത് കുമാര്‍ ആണ് ഈ ചുമതല വഹിച്ചത്. എഡിജിപി എസ്.ശ്രീജിത്ത് മുന്‍പും ഈ ചുമതല വഹിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഉത്തരവാദിത്തം നല്‍കിയിരിക്കുന്നത്. 
 
എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നേരത്തെ നീക്കിയിരുന്നു. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ചത്. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ക്രമസമാധാന ചുമതലയില്‍ നിന്ന് ബറ്റാലിയന്‍ എഡിജിപി സ്ഥാനത്തേക്കാണ് അജിത് കുമാറിനെ മാറ്റിയത്. അപ്പോഴും ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ ചുമതല ഉണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article