‘ഇനി എന്നെ വിളിക്കണ്ട, നിന്നെക്കൊണ്ട് പറ്റുന്നത് നീ ചെയ്തോ’; ദിലീപിന്റെ മാനേജരും വിഷ്ണുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

ഞായര്‍, 25 ജൂണ്‍ 2017 (13:29 IST)
ദിലീപിന്റെ മനേജരായ അപ്പുണ്ണിയും സുനിലിന്റെ സഹതടവുകാരനായ വിഷ്ണുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ദിലീപിന്റെ പേരു പറയാതിരിക്കുന്നതിനായി ഒന്നരക്കോടി രുപ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വളരെ കടുത്ത ഭാഷയിലാണ് മാനേജര്‍ അപ്പുണ്ണി വിഷ്ണുവുമായി സംസാരിക്കുന്നത്. ഇതോടെ ഈ കേസ് കൂടുതല്‍ സങ്കീര്‍ണമായിരിക്കുന്ന അവസ്ഥയാണ്. 
 
ജയിലില്‍ നിന്നാണ് താന്‍ വിളിക്കുന്നതെന്ന് സംഭാഷണത്തില്‍ വിഷ്ണു പറയുന്നുണ്ട്. പള്‍സര്‍ സുനി എഴുതിയ കത്ത് വായിക്കണമെന്നും വിഷ്ണു ദിലീപിന്റെ മാനേജരോട് ആവശ്യപ്പെടുന്നുണ്ട്. കേസിലെ പ്രധാനപ്പെട്ട തെളിവുകളില്‍ ഒന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒന്നരമിനുറ്റ് ദൈര്‍ഘ്യമുള്ള ഈ ശബ്ദരേഖ. പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തിനെക്കുറിച്ചു തന്നെയാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. 
 
സംഭാഷണത്തില്‍ നിരന്തരം എന്തിനാണ് തന്നെ വിളിച്ച് ശല്യപ്പെടുത്തുന്നതെന്നും ഇക്കാര്യത്തില്‍ തന്നെ ഇനി വിളിക്കണ്ട, നിനക്കിഷ്ടമുള്ളത് ചെയ്തോ എന്നുമാണ് ദിലീപിന്റെ മാനേജര്‍ വിഷ്ണുവിനോട് പറയുന്നത്. സുനിലിന്റെ സഹതടവുകാരനായ വിഷ്ണു ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും വിഷ്ണു എന്നയാള്‍ വിളിച്ചിരുന്നു എന്ന് കഴിഞ്ഞ ദിവസം ദിലീപും നാദിര്‍ഷയും വെളിപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക