നടിയെ തട്ടിക്കൊണ്ടുപോയ കേസ്: നിര്‍ണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചതായി സൂചന, തുടരന്വേഷണ സാധ്യത തേടി പൊലീസ്

വെള്ളി, 23 ജൂണ്‍ 2017 (07:51 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവർക്കെതിരെ ആദ്യകുറ്റപത്രം സമർപ്പിച്ച പൊലീസ്, അന്വേഷണം അവസാനിപ്പിച്ചെന്നു പ്രതികളെ തെറ്റിധരിപ്പിച്ച ശേഷം ഇവരുടെ ഫോൺ വിളികൾ അടക്കം നിരീക്ഷിച്ചു വരുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി സഹ തടവുകാരോട് ആക്രമണത്തെപ്പറ്റിയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റിയും പറഞ്ഞതായാണ് സൂചന. നടിയെ ആക്രമിച്ചത് യഥാർഥത്തിൽ എന്തിനാണെന്നും ആരുടെ നിർദേശമനുസരിച്ചായിരുന്നുവെന്നും ജയിലിൽ തനിക്കൊപ്പം കഴിഞ്ഞ മറ്റൊരു കേസിലെ പ്രതിയായ ജിൻസനോടു ഈ കേസിലെ പ്രതിയായ സുനിൽ വെളിപ്പെടുത്തിയതിന്റെ വസ്തുതകളാണു പൊലീസ് പരിശോധിക്കുന്നത്.
 
ജയിലിൽ നിന്നു പ്രതികൾ പുറത്തേക്കു വിളിച്ച ഫോൺ കോളുകളെല്ലാം മൂന്നു മാസമായി പൊലീസ് പരിശോധിച്ചിരുന്നു. ഈ ഫോൺവിളികളിൽ നിന്നാണു കേസിന്റെ ഗൂഢാലോചന സംബന്ധിച്ച നിർണായക സൂചനകൾ പൊലീസിനു ലഭിച്ചത്.  അതേസമയം. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ഒരു മെഗാസ്റ്റാര്‍ ആണെന്നാണ് സുനിയ സഹതടവുകാരനായ ജിന്‍സിനോട് പറഞ്ഞതെന്നാണ് ഇന്ത്യാടുഡേ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക