ഓരോ പൗരന്റേയും ഭക്ഷണ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ‌കശാപ്പ് നിരോധനം; ഇതിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കും: മുഖ്യമന്ത്രി

Webdunia
ബുധന്‍, 31 മെയ് 2017 (13:08 IST)
കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി അദ്ദേഹം പറഞ്ഞു. കശാപ്പ് നിരോധന ഉത്തരവിനെതിരെ നടപടികള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. അതിനായി വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
 
അതേസമയം, വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു‍.  ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായുള്ള കമ്മീഷനാണ് കരാറിനെ കുറിച്ച് അന്വേഷിക്കുകയെന്നും ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെ കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം ഉണ്ടായതോടെയാണ് ഈ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
 
Next Article