USA- Russia: പഴയ സോവിയറ്റ് സാഹചര്യമല്ല, സ്വയം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇനി പാലിക്കില്ല, യു എസുമായുള്ള ആണവകരാറിൽ നിന്നും റഷ്യ പിന്മാറി

അഭിറാം മനോഹർ

ചൊവ്വ, 5 ഓഗസ്റ്റ് 2025 (12:48 IST)
റഷ്യയ്ക്ക് സമീപം ആണവമുങ്ങിക്കപ്പലുകള്‍ വിന്യസിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ അമേരിക്കയുമായുള്ള ആണവക്കരാറില്‍ നിന്നും പിന്മാറി റഷ്യ. 1987ല്‍ യുഎസുമായി ഒപ്പുവെച്ച ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ്(ഐഎന്‍എഫ്) കരാറില്‍ നിന്നാണ് പിന്മാറ്റം. ഇരുരാജ്യങ്ങളും പരസ്പരം ഹൃസ്വ- മധ്യദൂര മിസൈലുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നതായിരുന്നു ഈ കരാര്‍. യുക്രെയ്‌ന് മുകളിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് നടപടി.
 
സോവിയറ്റ് യുഗത്തിലെ കരാറില്‍ തുടരുന്നതിനുള്ള കാരണങ്ങള്‍ അവശേഷിക്കുന്നില്ലെന്നും സ്വയം ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാശ്ചാത്ത്യരാജ്യങ്ങള്‍ അവരുടെ മിസൈല്‍ ശേഷി വര്‍ധിപ്പിക്കുന്നത് റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.
 
 1987ല്‍ സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവും അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് റീഗനും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ പ്രകാരം 500 മുതല്‍ 5,500 കിലോമീറ്റര്‍ വരെ പരിധിയുള്ള മിസൈലുകള്‍ ഇരുരാജ്യങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ കരാറുമായി റഷ്യ സഹകരിക്കുന്നില്ലെന്ന് കാണിച്ച് യു എസ് 2019ല്‍ കരാറില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ യു എസ് പ്രകോപനം ഉണ്ടാവാത്ത കാലം യുഎസിന് സമീപം മിസൈലുകള്‍ വിന്യസിക്കില്ലെന്നാണ് റഷ്യ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ നാറ്റോയും യുഎസും ചേര്‍ന്ന് മേഖലയിലെ സ്ഥിരത ലംഘിക്കുന്ന നടപടിയുണ്ടായാല്‍ പ്രതികരിക്കുമെന്നാണ് നിലവിലെ റഷ്യന്‍ നിലപാട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍