ഇന്ത്യ റഷ്യയെ യുദ്ധത്തിന് സഹായിക്കുന്നു; ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നത് നിര്‍ത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് അമേരിക്ക

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 4 ഓഗസ്റ്റ് 2025 (11:52 IST)
ഇന്ത്യ റഷ്യയെ യുദ്ധത്തിന് സഹായിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് സ്റ്റെഫാന്‍ മില്ലര്‍. റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നതിലൂടെയാണ് യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ സജീവമായി നിലനിര്‍ത്താന്‍ സഹായിക്കുന്നത്. റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്നാണ് ട്രംപ് വിശ്വസിക്കുന്നതെന്നും മില്ലര്‍ പറഞ്ഞു. അമേരിക്കന്‍ വാര്‍ത്ത ചാനല്‍ ഫോക്‌സ് ന്യൂസിലാണ് മില്ലറിന്റെ പ്രസ്താവന വരുന്നത്.
 
ചൈനയോടൊപ്പം ചേര്‍ന്ന് ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നു എന്നറിഞ്ഞാല്‍ ആളുകള്‍ ഞെട്ടുമെന്നും അതൊരു അതിശയിപ്പിക്കുന്ന വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് ഇന്ത്യ വ്യക്തമാക്കി. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തിവച്ചു എന്ന് താന്‍ കേള്‍ക്കുന്നുവെന്നും ഇത് ശരിയാണെങ്കില്‍ അതൊരു നല്ല നടപടിയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.  
 
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന് ഇന്ത്യയ്ക്ക് പിഴ ചുമത്താന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപ് പുതിയ പ്രസ്താവനയുമായി രംഗത്ത് വന്നത്. റഷ്യയുമായി സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
 
അതേസമയം ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഉക്രെയ്നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. വാഷിംഗ്ടണുമായുള്ള ന്യൂഡല്‍ഹിയുടെ ബന്ധത്തില്‍ ഇത് തീര്‍ച്ചയായും ഒരു പ്രകോപനപരമായ കാര്യമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യാഴാഴ്ച പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍