ഇറ്റലി ഭയത്തിന്റെ മുള്‍‌മുനയില്‍; ഇനിയും മരണങ്ങള്‍ ആവര്‍ത്തിക്കുമോ ?

വ്യാഴം, 22 ഡിസം‌ബര്‍ 2016 (11:09 IST)
പതിവാകുന്ന ഭൂചലനങ്ങൾ ഇറ്റലിയെ ഭയത്തിലാഴ്‌ത്തുന്നതായി റിപ്പോര്‍ട്ട്. ഓഗസ്‌റ്റിലുണ്ടായ വന്‍ ഭൂചലത്തിന് പിന്നാലെയാണ് ഭൂമികുലുക്കം രാജ്യത്ത് പതിവാകുന്നത്.

ബുധനാഴ്‌ച രാവിലെ മാത്രം 15 തവണയാണ് ഇറ്റലിയെ വിറപ്പിച്ചുകൊണ്ട് ഭൂമികുലുക്കം അനുഭവപ്പെട്ടത്. പുലർച്ചെ12.26ന്
റിക്ടർ സ്കെയിലിൽ 3 പോയന്റ് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇതാണ് തീവ്രതയേറിയ ഭൂചലനം. തുടര്‍ന്ന് തുടര്‍ ചലനങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും അനുഭവപ്പെടുകയായിരുന്നു.

മസെരാറ്റ, പെറുജിയ പ്രവിശ്യകളിലാണ് തുടര്‍ച്ചയായി ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ ജനങ്ങളോട് അറിയിച്ചു. തുടര്‍ ചലനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പലരും മുന്‍‌കരുതലുകളും സ്വീകരിക്കുന്നുണ്ട്.

ഓഗസ്റ്റിൽ ഇറ്റലിയിലുണ്ടായ കനത്ത ഭൂചലനത്തിൽ 299 പേർ മരിച്ചിരുന്നു. പിന്നീട് ഒക്ടോബറിലും ശക്‌തമായ ഭൂചലനമുണ്ടായി. ഇതിനുശേഷം ആയിരക്കണക്കിന് ചെറുചലനങ്ങൾ സംഭവിച്ചതായാണ് കണക്ക്.

വെബ്ദുനിയ വായിക്കുക