അയർലൻഡിൽ ഇന്ത്യക്കാരനെതിരെ വംശീയാക്രമണം, കൂട്ടം ചേർന്ന് മർദ്ദിച്ച ശേഷം നഗ്നനാക്കി വഴിയിലുപേക്ഷിച്ചു

അഭിറാം മനോഹർ

ബുധന്‍, 23 ജൂലൈ 2025 (13:43 IST)
അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനില്‍ ഇന്ത്യക്കാരനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ച് നഗ്‌നനായി വഴിയിലുപേക്ഷിച്ചു. കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് ഇന്ത്യക്കാരനെതിരെ ആക്രമണമുണ്ടായത്. മര്‍ദ്ദിച്ച ശേഷം അക്രമികള്‍ ഇയാളെ നഗ്‌നനാക്കി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വംശീയമായ ആക്രമണമാണ് നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
 
ജൂലൈ 19 വൈകുന്നേരം ഡബ്ലിന്‍ 24ലെ ടാലറ്റിലെ പാര്‍ക്ക് റോഡിലാണ് ഒരുകൂട്ടം ഐറിഷ് യുവാക്കള്‍ ചേര്‍ന്ന് അയര്‍ലന്‍ഡിലേക്ക് കുടിയേറിയ ഇന്ത്യക്കാരനെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ ഇയാളുടെ കൈകള്‍ക്കും കാലിനും മുഖത്തും സാരമായ പരിക്കുകളുണ്ട്. വഴിയിലുപേക്ഷിക്കപ്പെട്ട ഇയാളെ യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഇന്ത്യക്കാരെ പ്രതികൂലിച്ചും അനുകൂലിച്ചുമുള്ള അഭിപ്രായങ്ങളാണ് വരുന്നത്.
 
ഇയാള്‍ കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഐറിഷ് പോലീസ് തള്ളികളഞ്ഞിട്ടുണ്ട്. ടാലറ്റ് മേഖലയില്‍ ഇതിന് മുന്‍പും സമാനമായ ആക്രമണങ്ങള്‍ നടന്നിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.  അതേസമയം അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍ അഖിലേഷ് മിശ്ര സംഭവത്തില്‍ പ്രതികരിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അഖിലേഷ് മിശ്ര ആവശ്യപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍