ഇസ്രായേലിനെതിരായ സംയുക്ത പ്രസ്താവനയിൽ 34 രാഷ്ട്രങ്ങൾക്കൊപ്പം പങ്കുചേർന്ന് ഇന്ത്യ

നിഹാരിക കെ എസ്
ഞായര്‍, 13 ഒക്‌ടോബര്‍ 2024 (12:35 IST)
ന്യൂഡൽഹി: ലെബനൺ അതിർത്തിയിൽ ഇസ്രായേൽ കഴിഞ്ഞദിവസങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പങ്കുചേർന്ന് ഇന്ത്യ. സംഭവത്തെ അപലപിച്ച് 34 രാഷ്ട്രങ്ങൾ രംഗത്ത് വന്നു. ഇവർക്കൊപ്പമാണ് ഇന്ത്യ തങ്ങളുടെയും പിന്തുണ അറിയിച്ചത്. ലെബനണിലെ യുഎൻ സൈന്യത്തിലെ അംഗരാഷ്ട്രങ്ങളാണ് (UNIFIL) രംഗത്തിറങ്ങിയിരിക്കുന്നത്. ശനിയാഴ്ച ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പ്രസ്താവനയോട് പൂർണമായും യോജിക്കുന്നതായി വ്യക്തമാക്കി ഇന്ത്യ ഇന്ന് രംഗത്തു വരികയായിരുന്നു.
 
ലബനണിൽ പ്രവർത്തിക്കുന്ന രണ്ട് യുഎൻ ഇടക്കാല സൈനിക സംഘത്തിലെ രണ്ട് പേർക്കാണ് വെള്ളിയാഴ്ച ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞയാഴ്ച ഏതാണ്ട് അഞ്ച് പേർക്ക് ഇത്തരത്തിൽ പരിക്കേറ്റിട്ടുണ്ട്. ലെബനൺ ദൗത്യത്തിനായി യുഎന്നിലേക്ക് സൈനിക സഹായങ്ങൾ നൽകുന്ന ഒരു പ്രധാന രാജ്യമെന്ന നിലയിൽ യുഎന്നിലെ സൈനികസഹായ രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയോട് പൂർണമായും യോജിക്കുന്നുവെന്നാണ് ഇന്ത്യ അറിയിച്ചത്. 
 
സമാധാനപാലക സംഘത്തിന്റെ സുരക്ഷ അങ്ങേയറ്റം പ്രധാനമാണെന്നും യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ ഈ സുരക്ഷ ഉറപ്പാക്കപ്പെടേണ്ടതുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. യുഎൻ ദൗത്യമേഖലകളെ ലംഘിക്കാൻ പാടില്ലെന്ന തത്ത്വം കർശനമായി പാലിക്കാൻ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.  

അനുബന്ധ വാര്‍ത്തകള്‍

Next Article