ഇസ്രായേല്‍- ഇറാന്‍ യുദ്ധത്തിന് കാരണമായ ഹമാസിന്റെ ഒക്ടോബര്‍ 7 ആക്രമണത്തിന് ഇന്നേക്ക് ഒരു വര്‍ഷം, യുദ്ധത്തിന്റെ നാള്‍വഴി അറിയാം

അഭിറാം മനോഹർ

തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (11:25 IST)
ഇസ്രായേലിന് മുകളില്‍ ഹമാസ് നടത്തിയ സൈനിക ആക്രമണത്തിന് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. 2023 ഒക്ടോബര്‍ 7ന് ഇസ്രായേലിന് മുകളില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ 1200 ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. നോവ ഡാന്‍സ് ആഘോഷത്തിനായി കോണ്‍സര്‍ട്ടിനെത്തിയ ഇസ്രായേലികളും അപ്രതീക്ഷിതമായ ഹമാസ് ആക്രമണത്തിന് ഇരകളായി. ലോകത്തില്‍ വെച്ച് ഏറ്റവും വലിയ പ്രതിരോധസംവിധാനങ്ങള്‍ ഉണ്ടെന്ന് കരുതപ്പെട്ടിരുന്ന ഇസ്രായേലിന്റെ മണ്ണിലേക്ക് ഹമാസ് സായുധസേന ഇരച്ചെത്തുകയും 1200 ഓളം വരുന്ന ഇസ്രായേലികളെ കൊന്നൊടുക്കുകയും ചെയ്തത് ഇസ്രായേലിനെ മാത്രമല്ല ലോകത്തെയാകെ ഞെട്ടിച്ചുകളഞ്ഞു.
 
ഒരു വര്‍ഷത്തിനിപ്പുറം വന്ന് നില്‍ക്കുമ്പോള്‍ ഹമാസ് ആക്രമണത്തിന് ശേഷം 41,870 ഓളം പലസ്തീനികളെയാണ് ഇസ്രായേല്‍ ഒക്ടോബര്‍ 7 ആക്രമണത്തിന്റെ പേരില്‍ കൊന്നൊടുക്കിയത്. 21 ലക്ഷത്തോളം വരുന്ന ഗാസയിലെ 90 ശതമാനവും യുദ്ധത്തെ തുടര്‍ന്ന് അഭയാര്‍ഥികളായി മാറി. യുദ്ധം ലബനനിലേക്ക് പടര്‍ന്നതോടെ 2000ത്തിന് മുകളില്‍ ലബനന്‍ പൗരന്മാരും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുകഴിഞ്ഞു.
 
 ഒക്ടോബര്‍ 7 ആക്രമണത്തിന് തിരിച്ചടിയായി ഒക്ടോബര്‍ 13നാണ് ഇസ്രായേല്‍ തങ്ങളുടെ ആദ്യ ആക്രമണം നടത്തിയത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയ്ക്ക് നേര്‍ക്കായിരുന്നു ഇസ്രായേല്‍ അക്രമണം. ഹമാസ് ഭീകരര്‍ ആശുപത്രികളെ മറവാക്കി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്.
 
Israel Air Strike
ഒക്ടോബര്‍ 29, 2023: വെസ്റ്റ് ബാങ്ക് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന പലസ്തീന്‍ സായുധസംഘത്തിന് നേരെയും ഇസ്രായേല്‍ ബോംബ് പ്രയോഗിച്ചു. അല്‍ ഖുദ്‌സ് ആശുപത്രിക്ക് നേരെയായിരുന്നു ഇസ്രായേല്‍ ആക്രമണം. ഒക്ടോബര്‍ 30ന് സിറിയക്കെതിരെയും ഇസ്രായേല്‍ ആക്രമണം നടത്തി. നവംബറില്‍ ഹമാസ് ബന്ധികളാക്കിയ 80 ഇസ്രായേലികളെ ഇസ്രായേലിന് തിരികെ ലഭിച്ചു. ഇതിനായി ജയിലിലുള്ള 240 പലസ്തീനി തടവുകാരെ ഇസ്രായേലിന് മോചിപ്പിക്കേണ്ടതായി വന്നു.
 
2023 ജൂലൈ 31ന് ഹമാസിന്റെ പൊളിറ്റിക്കല്‍ ലീഡറായ ഇസ്മായില്‍ ഹനിയയെ ഇറാനിലെ തലസ്ഥാനമായ ടെഹ്‌റാനില്‍ വെച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയതോടെ പലസ്തീന്‍- ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഇറാനും വലിച്ചിഴയ്ക്കപ്പെട്ടു. നേരത്തെ ഇസ്രായേലിനെതിരെ ഹമാസ്, ലബനന്‍, യമനിലെ ഹൂത്തികള്‍ എന്നിവര്‍ നടത്തുന്ന പോരാട്ടങ്ങളില്‍ ആയുധങ്ങള്‍ അടക്കം നല്‍കിയിരുന്നത് ഇറാനായിരുന്നുവെങ്കിലും ഇറാനിയന്‍ മണ്ണില്‍ വെച്ച് ഇസ്രായേല്‍ ഹമാസ് പൊളിറ്റിക്കല്‍ ലീഡറെ കൊലപ്പെടുത്തി എന്നത് ഇറാനെ അപമാനിക്കുന്നതായിരുന്നു. ഇസ്മായില്‍ ഹനിയയ്ക്ക് പകരമായി യഹിയ സിന്‍വാര്‍ പിന്നീട് ചുമതലയേറ്റു.
Ismail Haniye
 
 ഇസ്രായേലിനെതിരെ ലബനനിലെ സായുധസംഘടനയായ ഹിസ്ബുള്ളയും ആക്രമണം കടുപ്പിച്ചതോടെ സംഘര്‍ഷം ലെബനനിലേക്കും കടന്നു. ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്ന ഹിസ്ബുള്ള സംഘത്തിനെതിരെ സെപ്റ്റംബറില്‍ ഇസ്രായേല്‍ നടത്തിയ പേജര്‍, വാക്കി ടോക്കി ആക്രമണങ്ങളില്‍ ഹിസ്ബുള്ള സംഘത്തിന്റെ വലിയ വിഭാഗംത്തിന് അപകടങ്ങളുണ്ടാക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയെ ഇസ്രായേല്‍ കൊലപ്പെടുത്തുകയും കൂടി ചെയ്തത് ഇറാനെ ചൊടുപ്പിച്ചു.

Iran vs Israel
 
 ഇതിന്റെ തുടര്‍ച്ചയായി ഒക്ടോബര്‍ ഒന്നിനാണ് ഇറാന്‍ ഇസ്രായേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയത്. ഇസ്രായേല്‍ ഹിസ്ബുള്ളക്കെതിരെ നടത്തിയ ആക്രമണങ്ങളില്‍ പ്രതികാരമായാണ് ഇറാന്‍ ആക്രമണമുണ്ടായത്. ഇതൊരു സൂചനയായി കണക്കാക്കണമെന്നും ഇസ്രായേല്‍ തിരിച്ച് ആക്രമിച്ചാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ വെല്ലുവിളിക്കുകയും ചെയ്തു. അക്രമണമുണ്ടായി ഒരാഴ്ചയാകുമ്പോഴും ഇസ്രായേല്‍ തിരിച്ചടിച്ചിട്ടില്ല. അതേസമയം ഇറാനിലെ ആണവകേന്ദ്രങ്ങളെയോ അല്ലെങ്കില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനിയെ തന്നെയോ ഇസ്രായേല്‍ ലക്ഷ്യം വെയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളാണ് ഒക്ടോബര്‍ 7 ന് പുറത്തുവരുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ പശ്ചിമേഷ്യയെ തന്നെ യുദ്ധത്തിലേക്ക് തള്ളിവിടുന്നതാകും ഇസ്രായേലിന്റെ തീരുമാനം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍