വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്; അർജുന രണതുംഗ അറസ്‌റ്റില്‍

തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (18:40 IST)
ഭരണപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ ക്രിക്കറ്റ് താരവും ശ്രീലങ്കൻ പെട്രോളിയം മന്ത്രിയുമായ അർജുന രണതുംഗ അറസ്‌റ്റില്‍. അദ്ദേഹത്തിന്റെ അംഗരക്ഷകന്റെ വെടിയേറ്റ് ഒരാള്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ്.

രണതുംഗയെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വക്താവ് റുവാൻ ഗുണശേഖര വ്യക്തമാക്കി. ഉച്ചയോടെയാണ് ഔദ്യോഗിക വസതിയിലെത്തി കൊളംബോ ക്രൈം വിഭാഗമാണ് രണതുംഗയെ അറസ്‌റ്റ് ചെയ്‌തത്.

വെടിവെപ്പ് നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥന്‍ നേരത്തെ അറസ്റ്റിലായിരുന്നു. വെടിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് രണതുംഗയാണെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്.

പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുയായികൾക്കു നേരെ രണതുംഗയുടെ അംഗരക്ഷകൻ നടത്തിയ വെടിവെപ്പില്‍ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ‌്തിരുന്നു.

പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയുടെ പക്ഷക്കാരനാണ് രണതുംഗ. കഴിഞ്ഞ ദിവസം സിരിസേനയുടെ അനുയായികൾ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയപ്പോഴാണ് വെടിവയ്‌പ്പ് നടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍