ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

അഭിറാം മനോഹർ

വെള്ളി, 20 ജൂണ്‍ 2025 (15:58 IST)
അന്താരാഷ്ട്രരംഗത്ത് ആശങ്ക സൃഷ്ടിക്കുന്നതാണ് ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം. ഇരു രാജ്യങ്ങളും അക്രമണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തില്‍ ഇറാനിലെ ആണവകേന്ദ്രങ്ങൾ തകര്‍ക്കുന്നതിനായി അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകളായ GBU-28യും GBU-57 Massive Ordnance Penetrator (MOP) ഉം ഇസ്രായേല്‍ ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇറാനെ ആണവരാജ്യമാക്കാന്‍ സമ്മതിക്കില്ലെന്ന് തുറന്നടിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്റെ പരമോന്നത നേതാവിനെ ആവശ്യമെങ്കില്‍ വധിക്കാനാവുന്ന നിലയിലാണെന്ന തരത്തില്‍ ഭീഷണിയും മുഴക്കിയിരുന്നു. യുദ്ധരംഗത്തേക്ക് അമേരിക്കയും പ്രവേശിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം തീരുമാനം പറയാമെന്ന നിലപാടാണ് ഇപ്പോള്‍ ട്രംപ് സ്വീകരിച്ചിരിക്കുന്നത്.
 
 പ്രധാനമായും ഇറാന്റെ പ്രധാന ആണവകേന്ദ്രമായ ഫോര്‍ഡോ തകര്‍ക്കാന്‍ യു എസ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്ക് സാധിക്കില്ലെന്ന ആശങ്കയാണ് അമേരിക്കയുടെ ഈ ഉള്‍ വലിവിന് കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു. ഇനി അമേരിക്ക യുദ്ധങ്ങള്‍ക്കായി പണം ചെലവഴിക്കില്ല എന്ന് വാഗ്ദാനം ചെയ്താണ് ട്രംപ് അധികാരത്തിലെത്തിയത്. ഇതും അമേരിക്കന്‍ തീരുമാനത്തിന് ഒരു കാരണമാണ്. സമുദ്രനിരപ്പില്‍ നിന്നും മുന്നൂറോളം മീറ്റര്‍ താഴെയാണ് ഇറാന്റെ ഫോര്‍ഡോ ആണവകേന്ദ്രം. ഇത് തകര്‍ക്കാന്‍ നിലവിലെ അമേരിക്കയുടെ GBU-57 മതിയാകില്ലെന്നാണ് യുദ്ധവിദഗ്ധര്‍ പറയുന്നത്.

പര്‍വതങ്ങള്‍ക്ക് കീഴിലുള്ള ആണവകേന്ദ്രം തകര്‍ക്കാന്‍ ശക്തമായ പര്‍വതം ആദ്യമെ തകര്‍ക്കേണ്ടതുണ്ട്. ഇത് പലതവണ ആക്രമണം നടത്തുന്നതിലൂടെ മാത്രമെ സാധിക്കു. അതായത് സാങ്കേതികമായി ഫോര്‍ഡോ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് പോലും കഠിനമായ അദ്ധ്വാനം വേണ്ട സാഹചര്യമാണുള്ളത്. അതിനാല്‍ തന്നെ തിരക്കിട്ട ആക്രമണം അമേരിക്കന്‍ സൈനികശേഷിയെ ലോകത്തിന് മുന്നില്‍ പരിഹാസ്യമാകാന്‍ സാധ്യത ഏറെയാണ്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍