ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നു: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 18 മാര്‍ച്ച് 2025 (11:45 IST)
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ആക്രമണം നടത്തുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടത്തിനോടും വൈറ്റ് ഹൗസിനോടും ഇസ്രയേല്‍ ചര്‍ച്ച ചെയ്തിരുന്നു. നിയമം അനുസരിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ താന്‍ ഭയപ്പെടുന്നില്ലെന്ന് പ്രസിഡന്റ് ട്രംപ് പറയുമ്പോള്‍ മിഡില്‍ ഈസ്റ്റിലെ എല്ലാ തീവ്രവാദികളും ഇറാന്റെ പിന്തുണയുള്ള ഭീകര സംഘടനകളും അത് ഗൗരവമായി കാണണമെന്നും അവര്‍ പറഞ്ഞു.
 
ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത് 232 പേരാണ്. ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ചതോടെയാണ് ആക്രമണം ഇസ്രായേല്‍ ശക്തമാക്കിയത്. ഹമാസ് താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ പറയുന്നത്. കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്. ആക്രമണങ്ങളില്‍ 500ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
 
നിലവില്‍ ഗാസയില്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണവും ഇന്ധനവിതരണവും നിര്‍ത്തിവച്ചിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ വഴങ്ങിയിട്ടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ആസൂത്രിതമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article