ദ് ഫ്ലയിംഗ് ബം അഥവാ ഭീമന്‍ വിമാനം; ബ്രിട്ടന്റെ എയര്‍ലാന്‍ഡ് 10 വിജയകരമായി പറന്നിറങ്ങി

വെള്ളി, 19 ഓഗസ്റ്റ് 2016 (14:25 IST)
ലോകത്തെ ഏറ്റവും വലിയ വിമാനമായ എയര്‍ലാന്‍ഡ് 10 ആദ്യ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒറ്റനോട്ടത്തില്‍ കപ്പല്‍ പോലെ തോന്നുന്ന വിമാനം കഴിഞ്ഞ ദിവസം ലണ്ടനിലെ കാര്‍ഡിങ്ടണ്‍ വ്യോമതാവളത്തില്‍ നിന്നാണ് നിരവധി പേരെ സാക്ഷി നിര്‍ത്തി ആദ്യ പറക്കല്‍ നടത്തിയത്. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു പരീക്ഷണ പറക്കല്‍. 
 
കഴിഞ്ഞ ഞായറാഴ്ച പരീക്ഷണ പറക്കലിന് ശ്രമം നടന്നിരുന്നുവെങ്കിലും സാങ്കേതിക തടസം കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ സൈനിക നിരീക്ഷണത്തിനായി യുഎസ് കരസേനയാണ് എയര്‍ലാന്‍ഡ് 10 വികസിപ്പിച്ചെടുത്തത്. 2013 ല്‍ പദ്ധതി ഉപേക്ഷിച്ചെങ്കിലും പിന്നീട് ബ്രിട്ടനിലെ വ്യോമയാന കമ്പനിയായ ഹൈബ്രിഡ് എയര്‍വെഹിക്കിള്‍സ് പദ്ധതി ഏറ്റെടുക്കുകയായിരുന്നു. 
 
ദ് ഫഌയിംഗ് ബം എന്ന വിളിപ്പേരുള്ള എയര്‍ലാന്‍ഡ് 10 ന് 92 മീറ്റര്‍ നീളമുണ്ട്. വിമാനവും ആകാശക്കപ്പലും ചേര്‍ന്ന എയര്‍ലാന്‍ഡ് 10ന് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. ഹീലിയം ഇന്ധനമായ ഈ ആകാശ കപ്പലില്‍ തുടര്‍ച്ചയായി അഞ്ച് ദിവസം വരെ പറക്കാന്‍ സാധിക്കും. വലിപ്പത്തില്‍ ഭീകരനാണെങ്കിലും പറക്കാന്‍ കുറഞ്ഞ തോതിലുള്ള ഇന്ധനം മതിയെന്നതും എയര്‍ലാന്‍ഡ് 10ന്റെ പ്രത്യേകതയാണ്. 

വെബ്ദുനിയ വായിക്കുക