FIFA The Best Awards 2023: മെസിക്ക് കിട്ടിയ അതേ പോയിന്റ് ഹാളണ്ടിനും ഉണ്ടായിരുന്നു; അര്‍ജന്റൈന്‍ താരത്തിനു വേണ്ടി ഫിഫ കളിച്ചോ?

രേണുക വേണു

ചൊവ്വ, 16 ജനുവരി 2024 (09:48 IST)
Lionel Messi and Erling Haaland

FIFA The Best Awards 2023: പോയ വര്‍ഷത്തെ 'ഫിഫ ദ ബെസ്റ്റ്' അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ഇന്റര്‍ മിയാമിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയെയാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ടാണ് രണ്ടാം സ്ഥാനത്തെത്തിയത്. മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള ഫിഫയുടെ വോട്ടെടുപ്പില്‍ തുടക്കംമുതല്‍ മെസിക്ക് ശക്തനായ എതിരാളിയായിരുന്നു ഹാളണ്ട്. പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയെന്‍ എംബാപ്പെയാണ് വോട്ടെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയത്. 
 
ഫിഫയുടെ ഔദ്യോഗിക വെബ് സൈറ്റിലെ കണക്കുകള്‍ പ്രകാരം വോട്ടെടുപ്പില്‍ മെസിക്കും ഹാളണ്ടിനും ലഭിച്ചത് തുല്യ പോയിന്റ്. ഇരുവര്‍ക്കും 48 പോയിന്റാണ് ലഭിച്ചത്. എന്നിട്ടും മെസിക്ക് മാത്രം മികച്ച താരത്തിനുള്ള അവാര്‍ഡ് എങ്ങനെ ലഭിച്ചു എന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ സംശയം. മെസിക്ക് പുരസ്‌കാരം ലഭിക്കാന്‍ ഫിഫ ഒത്തുകളി നടത്തിയതാണെന്ന വിമര്‍ശനങ്ങള്‍ വരെ ചില മെസി വിരോധികള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം ഇതാണ്..! 
 
ദേശീയ ടീം നായകന്‍മാര്‍, പരിശീലകര്‍, വിദഗ്ധരായ മാധ്യമപ്രവര്‍ത്തകര്‍, ഫിഫ തിരഞ്ഞെടുത്ത ആരാധകര്‍ എന്നിവരുടെ വോട്ടിങ് പരിഗണിച്ചാണ് ഫിഫയുടെ മികച്ച താരങ്ങള്‍ക്കും പരിശീലകര്‍ക്കും ഉള്ള പുരസ്‌കാരം തീരുമാനിക്കുക. ഇത്തവണ മികച്ച പുരുഷ താരത്തിനു വേണ്ടിയുള്ള വോട്ടെടുപ്പില്‍ 48 പോയിന്റുമായി മെസിയും ഹാളണ്ടും ആദ്യ സ്ഥാനത്തെത്തി. ഇത്തരത്തില്‍ ഒന്നിലേറെ പേര്‍ തുല്യ പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തിയാല്‍ ഫിഫ ആര്‍ട്ടിക്കള്‍ 12 നിയമപ്രകാരം ദേശീയ ടീം നായകന്‍മാരുടെ വോട്ടില്‍ ആര്‍ക്കാണ് കൂടുതല്‍ എന്ന് പരിഗണിക്കും. അങ്ങനെ നോക്കിയപ്പോള്‍ ദേശീയ ടീം നായകന്‍മാരില്‍ കൂടുതല്‍ പേരുടെ വോട്ടും മെസിക്കാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് മെസിയെ മികച്ച പുരുഷ താരമായി ഫിഫ തിരഞ്ഞെടുത്തു. അര്‍ജന്റീനയുടെ നായകന്‍ കൂടിയായ മെസി വോട്ട് ചെയ്തിരിക്കുന്നത് ഹാളണ്ടിനാണ് എന്നതാണ് മറ്റൊരു കൗതുകം. മൂന്നാം സ്ഥാനത്ത് എത്തിയ എംബാപ്പെയ്ക്ക് 35 പോയിന്റ് മാത്രമാണ് ഉള്ളത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍