ഒന്നാമന്‍ ആരെന്ന ചര്‍ച്ചകള്‍ക്ക് ഒരൊറ്റ ലോകകപ്പ് കൊണ്ട് മറുപടി കൊടുത്ത ലയണല്‍ ആന്ദ്രേ മെസി !

തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (11:22 IST)
ഫുട്‌ബോള്‍ ലോകത്തെ GOAT (ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചര്‍ച്ചകള്‍ക്ക് വിരാമമിട്ട ലോകകപ്പായിരുന്നു 2022 ലെ ഖത്തര്‍ ലോകകപ്പ്. ഇടംകാലില്‍ മാന്ത്രികത ഒളിപ്പിച്ച ലയണല്‍ ആന്ദ്രേ മെസി പരിപൂര്‍ണനാക്കപ്പെട്ട ദിനമാണ് 2022 ഡിസംബര്‍ 18. ശക്തരായ ഫ്രാന്‍സിനെ ഫൈനലില്‍ തോല്‍പ്പിച്ച് അര്‍ജന്റീനയ്ക്ക് വേണ്ടി മെസി ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ 'എല്ലാം പൂര്‍ത്തിയായി' എന്ന് ലോകത്തിലെ സകല ഫുട്‌ബോള്‍ പ്രേമികളുടേയും മനസ് മന്ത്രിച്ചു കാണണം. 
 
പത്താം നമ്പര്‍ ജേഴ്സിയില്‍ നേടാന്‍ ആവുന്നതെല്ലാം കൈപിടിയിലൊതുക്കി. ആരാധകരുടെ മനം നിറച്ച്, വിമര്‍ശകരുടെ വായ അടപ്പിച്ച് ലയണല്‍ മെസി സാക്ഷാല്‍ മിശിഹായായ ദിവസത്തിനു ഇന്നേക്ക് ഒരു വര്‍ഷം..! അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത് നായകന്‍ മെസി തന്നെയാണ്. അക്ഷരാര്‍ത്ഥത്തില്‍ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു മെസി. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് മെസിക്ക് നഷ്ടമായത് തലനാരിഴയ്ക്കാണ്. അതില്‍ മെസിക്ക് ഒരു വിഷമവും നിരാശയും ഉണ്ടാകില്ല. കാരണം ലോകകപ്പിന്റെ ലഹരിയോളം ഒന്നും അയാളെ മത്തുപിടിപ്പിക്കുന്നില്ല. 
 
ലോകകപ്പില്‍ രണ്ടാം തവണയാണ് മെസി ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കുന്നത്. രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് മെസി. 2014 ലോകകപ്പില്‍ ജര്‍മനിയോട് ഫൈനലില്‍ അര്‍ജന്റീന തോറ്റെങ്കിലും അന്ന് മെസിക്കാണ് ഗോള്‍ഡന്‍ ബോള്‍ ലഭിച്ചത്. 
 
ലോകകപ്പ് നോക്കൗട്ടില്‍ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും മെസിക്ക്. ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മുതല്‍ ഫൈനല്‍ വരെയുള്ള എല്ലാ മത്സരങ്ങളിലും മെസി ഗോള്‍ നേടി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നേട്ടത്തിലും മെസി തന്റെ പേര് എഴുതി ചേര്‍ത്തു. 
 
ലോകകപ്പില്‍ മെസി ഇതുവരെ 13 ഗോളും എട്ട് അസിസ്റ്റുകളും നടത്തിയിട്ടുണ്ട്. ആകെ 21 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തിയെന്ന റെക്കോര്‍ഡും മെസിക്ക് തന്നെ. 
 
ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ കളിച്ച താരവും മെസി തന്നെ, 26 മത്സരങ്ങള്‍. ലോകകപ്പില്‍ അസിസ്റ്റുകളുടെ എണ്ണത്തില്‍ രണ്ടാമന്‍ (ഒന്‍പത് അസിസ്റ്റുകള്‍). 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍