വെസ്റ്റിന്‍ഡീസിന്റെ പുതിയ പേസ് പ്രതീക്ഷ, പക്ഷേ എല്ലാം തകിടം മറിച്ച് ലൈംഗികാരോപണങ്ങള്‍, ഷമര്‍ ജോസഫ് പീഡിപ്പിച്ചെന്ന് പറഞ്ഞ് പരാതിപ്പെട്ടത് 11 സ്ത്രീകള്‍!

അഭിറാം മനോഹർ

ഞായര്‍, 29 ജൂണ്‍ 2025 (17:24 IST)
Shamar Joseph
ലോകക്രിക്കറ്റിനെ ഒരുക്കാലത്ത് അടക്കിഭരിച്ചവരാണ് വെസ്റ്റിന്‍ഡീസ്. കരീബിയന്‍ കരുത്തെന്നാന്‍ ഇന്ന് പലര്‍ക്കും ടി20 ക്രിക്കറ്റ് മാത്രമായി മാറിയെങ്കില്‍ ജോയ്ല്‍ ഗാര്‍ഡ്‌നറും,മാല്‍ക്കം മാര്‍ഷലും കോര്‍ട്‌നി വാല്‍ഷും ആംബ്രോസും അടങ്ങുന്ന വമ്പന്‍ പേസ് നിരയും വിവിയന്‍ റിച്ചാര്‍ഡ്‌സ് മുതല്‍ ബ്രയന്‍ ലാറ വരുന്ന ഇതിഹാസ ബാറ്റര്‍മാരുമുണ്ടായിരുന്നു. നിലവില്‍ ടി20 ക്രിക്കറ്റിലെ വമ്പനടിക്കാര്‍ മാത്രമെന്ന നിലയില്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ചുരുങ്ങി. എന്നാല്‍ ഈ മോശം സമയത്ത് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റില്‍ പുതിയ വെളിച്ചമായി വന്ന പേസറായിരുന്നു ഷമര്‍ ജോസഫ്. ഗാബയില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ വിജയത്തിലൂടെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് പ്രതീക്ഷ നല്‍കിയെങ്കിലും ഒട്ടും ആശാവഹമായ കാര്യങ്ങളല്ല ഷമര്‍ ജോസഫിന് സംഭവിക്കുന്നത്.
 
 നിലവില്‍ ഓസീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനമാണ് താരം നടത്തുന്നത്. എന്നാല്‍ ഇതിനിടയില്‍ 11 സ്ത്രീകളെ താരം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതികളാണ് പുറത്തുവരുന്നത്. തന്റെ ബന്ധുവുള്‍പ്പടെ 11 ഓളം സ്ത്രീകളെ താരം പീഡിപ്പിച്ചെന്നാണ് ആരോപണങ്ങള്‍. 2023 മാര്‍ച്ച് 3-നാണ് ഏറ്റവും ചര്‍ച്ചയായ പീഡനമാരോപണം നടന്നത്. 18 വയസുള്ള യുവതിയെ സോഷ്യലൈസിംഗിന്റെ പേരില്‍ ന്യൂ ആംസ്റ്റര്‍ഡാമിനിലെ ഒരു വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും ഈ സംഭവം പ്രാദേശിക പോലീസുമായി ചേര്‍ന്ന് ഒതുക്കാന്‍ ശ്രമിച്ചെന്നുമാണ് ആദ്യ ആരോപണം. ഈ ആരോപണത്തിന് പിന്നാലെയാണ് മറ്റ് സ്ത്രീകളും പരാതികളുമായി എത്തിയത്. സ്‌ക്രീന്‍ ഷോട്ടുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍,വോയ്‌സ് നോട്ടുകള്‍ തുടങ്ങിയ തെളിവുകളുമായി നിരവധി സ്ത്രീകളാണ് പിന്നീട് രംഗത്ത് വന്നത്. എന്നാല്‍ 11 സ്ത്രീകള്‍ താരത്തിനെതിരെ രംഗത്ത് വന്നെങ്കിലും ഇതുവരെയും താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഷമാര്‍ പ്രായം കുറഞ്ഞ തന്റെ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ് പരാതി പിന്‍വലിച്ചതോടെ ഒതുങ്ങിപോയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവിലെ ആരോപണങ്ങളില്‍ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ ക്രിക്കറ്റിലെ പുതിയ പ്രതീക്ഷയാണെങ്കിലും താരത്തിന്റെ ക്രിക്കറ്റ് കരിയര്‍ ഉടനെ അവസാനിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍