ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

അഭിറാം മനോഹർ

വ്യാഴം, 12 ജൂണ്‍ 2025 (18:08 IST)
2027 ഏഎഫ്‌സി ഏഷ്യന്‍ കപ്പിന്  യോഗ്യത നേടാമെന്ന ഇന്ത്യയുടെ  പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ ബൈച്ചുങ് ബൂട്ടിയ രംഗത്ത്. കഴിഞ്ഞ ദിവസം ഹോങ്കോങ്ങിനെതിരെ 0-1ന്റെ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് ഗ്രൂപ്പില്‍ ഇന്ത്യ അവസാന സ്ഥാനക്കാരായി മാറിയത്. ഒരു ഏഷ്യ കപ്പ് യോഗ്യതയ്ക്ക് പോലും ഇന്ത്യന്‍ ഫുട്‌ബോള്‍ ഇത്രമാത്രം കഷ്ടപ്പെടുന്നത് കാണുമ്പോള്‍ മനസ്സ് തകരുകയാണെന്ന് ബൂട്ടിയ വ്യക്തമാക്കി. ഏഷ്യന്‍ രാജ്യങ്ങളായ ഉസ്‌ബെക്കിസ്ഥാന്‍, ജോര്‍ദാന്‍, ഇന്തോനേഷ്യ എന്നിവര്‍ ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാന്‍ യോഗ്യത നേടുമ്പോഴാണ് ഇന്ത്യയുടെ ഈ ദയനീയമായ അവസ്ഥയെന്നും ബൂട്ടിയ പറഞ്ഞു.
 
എഐഎഫ്എഫ് പ്രസിഡന്റായ കല്യാണ്‍ ചൗബെയെ പേരെടുത്ത് വിമര്‍ശിച്ച ബൂട്ടിയ ഫെഡറേഷന്റെ സ്ഥാനത്ത് നിന്നും കല്യാണ്‍ ചൗബെ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച ഇന്ത്യയുടെ വെറ്ററന്‍ താരവും മുന്‍ നായകനുമായ സുനില്‍ ഛേത്രിയെ നാല്പതാം വയസില്‍ തിരിച്ചുവിളിച്ച പരിശീലകന്‍ മനോലോയുടെ തീരുമാനത്തെയും ബൂട്ടിയ വിമര്‍ശിച്ചു. അദ്ദേഹം തിരിച്ചുവരുന്നത് നല്ലത് തന്നെ. അതിനായി നിങ്ങള്‍ക്ക് അപേക്ഷിക്കാം എന്നാല്‍ നിര്‍ബന്ധിച്ച് കൊണ്ടുവരേണ്ട കാര്യമെന്താണ്. അങ്ങനെ കൊണ്ടുവന്നു ബെഞ്ചിലിരുത്തി. അതിന്റെ ആവശ്യമെന്താണ്. എന്ത് മാറ്റമാണ് ഉണ്ടായത്. ബൂട്ടിയ പൊട്ടിത്തെറിച്ചു. അടിസ്ഥാന തലത്തില്‍ പുതിയ കളിക്കാരെ വളര്‍ത്താനോ കളിക്കാന്‍ കൂടുതല്‍ സാഹചര്യമൊരുക്കാനോ ഒന്നും തന്നെ ഫെഡറേഷന്‍ ചെയ്യുന്നില്ല. ബൂട്ടിയ പറഞ്ഞു.
 
തോല്‍വിയോടെ 2 മത്സരങ്ങളില്‍ ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യ ഗ്രൂപ്പ് സിയില്‍ നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ബാക്കിയുള്ള നാല് മത്സരങ്ങളും വിജയിച്ചെങ്കില്‍ മാത്രമെ ഇനി ഇന്ത്യയ്ക്ക് ഫൈനല്‍ റൗണ്ടില്‍ കയറാനാകു
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍