ഛേത്രിയെ തിരിച്ചുവിളിച്ച് ബെഞ്ചിലിരുത്തി, ഹോങ്കോങ്ങിനോട് പോലും തോൽവി, ഫിഫാ റാങ്കിങ്ങിൽ 127 ആം സ്ഥാനത്ത്, ഇങ്ങനൊരു നാണക്കേട് വേറെയില്ല

അഭിറാം മനോഹർ

ബുധന്‍, 11 ജൂണ്‍ 2025 (12:35 IST)
എതിരാളികള്‍ മാറിയെങ്കിലും തോല്‍ക്കുന്ന ശീലനത്തിന് മാറ്റമില്ലാതെ ഇന്ത്യന്‍ ഫുട്‌ബോള്‍. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ സമനില വഴങ്ങിയ ഇന്ത്യ ഇന്നലെ ഹോങ്കോങ്ങിനെതിരെ 1-0ത്തിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.  രണ്ടാം പകുതിയിലെ ഇഞ്ചുറി സമയത്തില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സ്റ്റെഫാന്‍ പെരേരയാണ് ഹോങ്കോങ്ങിന് വിജയം നേടികൊടുത്തത്. പരാജയത്തോടെ ഫിഫാ റാങ്കിങ്ങില്‍ ഇന്ത്യ 127മത്തെ സ്ഥാനത്തേക്ക് വീണു.
 
3 വര്‍ഷം മുന്‍പ് ഏഷ്യന്‍ ക്വാളിഫയറില്‍ ഹോങ്കോങ്ങിനെ നാല് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ട ഇടത്ത് നിന്നാണ് ഇന്ത്യയുടെ ഈ തകര്‍ച്ച. മത്സരത്തിന്റെ ആദ്യ പകുതിയില്‍ കളം നിറഞ്ഞു കളിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ ആധിപത്യം നേടാനായി. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനായില്ല. രണ്ടാം പകുതിയില്‍ ഹോങ്കോങ് ശക്തമായി തിരിച്ചുവന്നു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ബോക്‌സിനുള്ളില്‍ വെച്ച് ഹോങ്കോങ് താരം മൈക്കുല്‍ ഒഡേബൂലോസറിനെ വീഴ്ത്തിയതോടെ ഹോങ്കോങിന് പെനാല്‍റ്റി ലഭിച്ചു. ഇത് പെരേര ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.
 
കഴിഞ്ഞ വര്‍ഷം ഉടനീളം ഇന്ത്യ മോശം പ്രകടനങ്ങള്‍ തുടര്‍ന്നതോടെ ഇതിഹാസതാരമായ സുനില്‍ ഛേത്രിയെ മനോലോ മാര്‍ക്വസ് ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നു. യുവതാരങ്ങലെ വളര്‍ത്താന്‍ ശ്രമിക്കാതെ 40 കാരനായ സുനില്‍ ഛേത്രിയെ തിരിച്ചുവിളിച്ച കോച്ചിന്റെ തീരുമാനത്തിനെതിരെ അന്ന് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇന്നലെ ഹോങ്കോങ്ങിനെതിരെ സുനില്‍ ഛേത്രിയെ കോച്ച് കളത്തിലിറക്കുകയും ചെയ്തിരുന്നില്ല.
 
 തോല്‍വിയോടെ 2 മത്സരങ്ങളില്‍ ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യ ഗ്രൂപ്പ് സിയില്‍ നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ബാക്കിയുള്ള നാല് മത്സരങ്ങളും വിജയിച്ചെങ്കില്‍ മാത്രമെ ഇനി ഇന്ത്യയ്ക്ക് ഫൈനല്‍ റൗണ്ടില്‍ കയറാനാകു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍