എയര്‍ ഇന്ത്യ ഫൈനലില്‍

ചൊവ്വ, 29 ഏപ്രില്‍ 2008 (10:00 IST)
PROPRO
കളിച്ചത് സ്പോര്‍ട്ടിംഗ് ഗോവ, ജയിച്ചത് മുംബൈ എയര്‍ ഇന്ത്യ. കണ്ണൂരില്‍ നടക്കുന്ന നയനാര്‍ സ്വര്‍ണ്ണകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ രണ്ടാം സെമിഫൈനല്‍ ഫലം ഇങ്ങനെയായിരുന്നു. തകര്‍പ്പന്‍ കളി പുറത്തെടുത്തിട്ടും ഏക പക്ഷീയമായ ഒരു ഗോളിനു കീഴടങ്ങാനായിരുന്നു സ്‌പോര്‍ട്ടിങ്ങ് ഗോവയുടെ വിധി.

ആദ്യപകുതിയുടെ ഇരുപത്തിരണ്ടാം മിനിറ്റില്‍ എയര്‍ ഇന്ത്യയുടെ നൈജീരിയന്‍ താരം ബഷിറു എം.അബ്ബാസ് നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് എയര്‍ ഇന്ത്യയുടെ വിജയം നേടിയത്. ഗോവന്‍ ഗോള്‍മുഖത്തുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് പരേശ് ശിവാക്കര്‍ ചരിച്ചുനല്‍കിയ പന്ത് കൃത്യമായ ഫിനിഷിംഗിലൂടെ ബഷിറു വലയില്‍ കുരുക്കി.

കേരളത്തില്‍ നിന്നുള്ള ഗോളി ഇ.സി. ശരത്തിന്‍റെ പ്രകടനം എയര്‍ ഇന്ത്യയെ തുണച്ചത് ചില്ലറയല്ല. തകര്‍പ്പന്‍ സേവുകളിലൂടെ പലവട്ടം എയര്‍ ഇന്ത്യയെ ഗോള്‍ വഴങ്ങുന്നതില്‍ നിന്നും ശരത്ത് രക്ഷപ്പെടുത്തി. എയര്‍ഇന്ത്യയുടെ പ്രതിരോധവും കിടയറ്റതായിരുന്നു. ഗോവന്‍ മുന്നേറ്റങ്ങളുടെ ചിറകൊടിച്ചു എന്നതിനു പുറമേ മദ്ധ്യനിരയ്‌ക്ക് കൃത്യമായി പന്ത് എത്തിക്കുന്നതിലും എയര്‍ ഇന്ത്യാ പ്രതിരോധം വിജയിച്ചു.

പ്രതിരോധത്തിലെ വിശ്വസ്ഥരായ ഉത്തം സിംഗിനെയും സന്തോഷ് കോലിയെയും കൂട്ട് നിര്‍ത്തി എയര്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ നെപ്പോളിയന്‍ സിങ്ങ് നടത്തിയ പ്രകടനം അദ്ദേഹത്തെ കളിയിലെ കേമനാക്കുന്നതിലാണ് അവസാനിച്ചത്. ഫൈനലില്‍ എയര്‍ ഇന്ത്യ ബ്രസീലിയന്‍ ടീമായ സാവോപോളോ ഫെറോവാറിയോയുമായി ഏറ്റുമുട്ടും.

വെബ്ദുനിയ വായിക്കുക