Mammootty film Turbo: സംഘികള്‍ക്ക് ചെകിടത്തടി, ടര്‍ബോ പ്രൊമോഷന്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; അടുത്ത നൂറ് കോടി ഉറപ്പ് !

രേണുക വേണു
വ്യാഴം, 16 മെയ് 2024 (09:15 IST)
Mammootty film Turbo: മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണത്തെ പ്രതിരോധിച്ച് സോഷ്യല്‍ മീഡിയ. അരനൂറ്റാണ്ടോളം മലയാള സിനിമാലോകത്ത് സജീവമായി നില്‍ക്കുകയും മലയാള സിനിമയുടെ വല്ല്യേട്ടന്‍ ആകുകയും ചെയ്ത മമ്മൂട്ടിക്കെതിരെ സംഘപരിവാര്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ലെന്ന് സോഷ്യല്‍ മീഡിയ ഒറ്റക്കെട്ടായി തീരുമാനമെടുത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ടര്‍ബോ ബഹിഷ്‌കരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം ചെയ്യുമ്പോള്‍ മോശം പടമായാല്‍ പോലും അത് വിജയിപ്പിക്കുമെന്നാണ് മമ്മൂട്ടിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. അതിനായുള്ള ക്യാംപയ്‌നും ഇടതുപക്ഷ അനുഭാവികളും മതേതരവാദികളും തുടങ്ങി കഴിഞ്ഞു. 
 
'ട്രെയ്‌ലര്‍ കണ്ടപ്പോള്‍ തിയറ്ററില്‍ പോയി കാണില്ല എന്ന് തീരുമാനിച്ചതാണ്. സംഘികള്‍ സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത സ്ഥിതിക്ക് ഇനി എന്തായാലും മമ്മൂക്കയുടെ ടര്‍ബോ തിയറ്ററില്‍ പോയി കാണും' ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ' സംഘികള്‍ ഏറ്റെടുത്ത സ്ഥിതിക്ക് മലയാളത്തിലെ അടുത്ത നൂറ് കോടിയാകും ടര്‍ബോ' മറ്റൊരാളുടെ കമന്റ് ഇങ്ങനെയാണ്. ' തിയറ്ററില്‍ പോയി ആദ്യ ദിനം തന്നെ ടര്‍ബോ കാണും. സംഘികള്‍ വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്ന പ്രസ്ഥാനമല്ല മലയാളത്തിന്റെ മമ്മൂട്ടി' ഇങ്ങനെ പോകുന്നു ഐക്യദാര്‍ഢ്യ കമന്റുകള്‍. മേയ് 26 നാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുന്നത്. മമ്മൂട്ടിക്കമ്പനിയാണ് നിര്‍മാണം. 
 
മറുനാടന്‍ മലയാളിയില്‍ വന്ന ഒരു അഭിമുഖമാണ് മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. മമ്മൂട്ടി അഭിനയിച്ച 'പുഴു' എന്ന സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ജീവിതപങ്കാളി ഷര്‍ഷാദ് മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തിലെ ഒരു പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ജാതി രാഷ്ട്രീയത്തിനെതിരെ ശക്തമായി സംസാരിച്ച സിനിമയായിരുന്നു പുഴു. ഇത്തരത്തിലൊരു സിനിമ ചെയ്യാന്‍ മമ്മൂട്ടി അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഷര്‍ഷാദ് പറഞ്ഞത്. ഹൈന്ദവരെ മോശക്കാരാക്കാന്‍ വേണ്ടി മമ്മൂട്ടി മനപ്പൂര്‍വ്വം ചെയ്ത സിനിമയാണ് പുഴുവെന്ന തരത്തില്‍ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ പിന്നീട് വര്‍ഗീയ പ്രചരണം നടത്തുകയായിരുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article