‘പ്രേമം’ സിനിമക്കെതിരെ കമല്‍; ചിത്രം തെറ്റായ സന്ദേശം നൽകുന്നു

Webdunia
തിങ്കള്‍, 27 ജൂലൈ 2015 (11:21 IST)
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം സിനിമക്കെതിരെ സംവിധായകന്‍ കമല്‍ രംഗത്ത്. ചിത്രം കുട്ടികളെ വഴിതെറ്റിക്കുന്ന തരത്തിലുള്ളതാണ്. അധ്യാപികയെ പ്രണയിക്കുന്നതും ക്ലാസ് മുറിയിൽ ഇരുന്ന് മദ്യപിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കും. അതിനാല്‍ തന്നെ സിനിമ  തെറ്റായ സന്ദേശമാണ് നൽകുന്നത്. വ്യാജസിഡി പുറത്താകുന്നത് ആദ്യ സംഭവമല്ല. സംഭവത്തിൽ അനാവശ്യ വിവാദമുണ്ടാക്കിയെന്നും കമൽ പറഞ്ഞു.

അതേസമയം, പ്രേമം സിനിമയുടെ പകർപ്പ് ചോർത്തിയതായുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിലെ മൂന്ന് താൽക്കാലിക ജീവനക്കാരെ ആന്റി പൈറസി സെൽ അറസ്റ്റു ചെയ്തു. നെടുമങ്ങാട് സ്വദേശികളായ അരുണ്‍കുമാര്‍, നിധിന്‍, കോവളം സ്വദേശി കുമാരന്‍ എന്നിവരാണ് അറസ്റിലായത്. ഇന്നു പുലര്‍ച്ചെയാണ് മൂവരെയും അറസ്റ് ചെയ്തത്.

സിനിമ ചോർന്നത് സെൻസർ ബോർ‍ഡിൽ നിന്നാണെന്ന് ആന്റി പൈറസി സെൽ വ്യക്തമാക്കി. അറസ്‌റ്റിലായ മൂവര്‍ക്കും സെന്‍സര്‍ ബോര്‍ഡ് കോപ്പി പുറത്തായതില്‍ ഇവര്‍ക്കുള്ള പങ്കിന് തെളിവ് ലഭിച്ചു.