ചെന്നിത്തലയും സതീശനും പേടിച്ചു പിന്മാറിയെന്നാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നത്. ഇത് എല്‍ഡിഎഫിന് കൂടുതല്‍ മൈലേജ് ഉണ്ടാക്കുകയും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. സംവാദത്തിനു വേറെ ആളെ വിടാമെന്ന ചെന്നിത്തലയുടെ പരാമര്‍ശവും ബൂമറാങ് ആയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു.
രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എന്നോടുള്ള സംവാദത്തിന് തനിക്ക് പകരം പാലക്കാട് എംപി പങ്കെടുക്കുമെന്ന് ശ്രീ.രമേശ് ചെന്നിത്തല പറഞ്ഞതായി അറിഞ്ഞു. സ്പിരിറ്റ് നിര്‍മ്മാണ പ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദ്യം ആരോപണം ഉന്നയിച്ചത് ശ്രീ.രമേശ് ചെന്നിത്തലയാണ്. തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവ് ശ്രീ വി.ഡി.സതീശനും ആരോപണവുമായി രംഗത്തുവന്നു. ഇരുവരും മത്സരിച്ച് ആരോപണം ഉന്നയിക്കുകയും പിന്നീട് ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. സംവാദത്തിന് ഇവരില്‍ ആരെങ്കിലും വരുന്നതല്ലേ മര്യാദ?
വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍, അടിയന്തിര പ്രമേയം കൊണ്ടുവരാന്‍ ആദ്യം തന്നെ ഞാന്‍ വെല്ലുവിളിച്ചതാണ്. ചില ന്യായങ്ങള്‍ പറഞ്ഞ് അതില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറി. പിന്നീടുയര്‍ത്തിയ എല്ലാ വാദങ്ങളും പൊളിഞ്ഞു. ഒടുവില്‍ മഴവെള്ള സംഭരണി സാധ്യമാകില്ലെന്ന വാദം ഉയര്‍ത്തിയപ്പോള്‍, അഹല്യയിലെ മഴവെള്ള സംഭരണി സന്ദര്‍ശിക്കാനായി ഫെബ്രുവരി 17 ന് പോകാന്‍ പ്രതിപക്ഷ നേതാവിനെയും മുന്‍പ്രതിപക്ഷ നേതാവിനെയും വീണ്ടും ക്ഷണിച്ചു. തിങ്കളാഴ്ച അവിടം സന്ദര്‍ശിക്കാന്‍ പ്രതിപക്ഷത്ത് നിന്ന് ഒരാള് പോലും വന്നില്ല. എനിക്കൊപ്പം അവിടെ വന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
ഈ സംഭവങ്ങള്‍ക്കും ശേഷമാണ്, തനിക്ക് പകരം മറ്റൊരാള്‍ ഗോദയില്‍ ഇറങ്ങുമെന്ന ഈ പുതിയ നമ്പര്‍. പകരം മറ്റൊരാളെ നിയോഗിക്കാന്‍ ഇത് മാമാങ്കമല്ലല്ലോ, സംവാദമല്ലേ?