സഹപ്രവർത്തകയിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് നടി സിമ്രാന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. ഒരു പൊതുവേദിയില്‍ വെച്ചായിരുന്നു സിമ്രാൻ തന്റെ സഹപ്രവർത്തകയിൽ നിന്നും മോശം അനുഭവം നേരിട്ട കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് തിരി കൊളുത്തിയിരിക്കുന്നത്.
സിനിമയില്‍ നല്ല പ്രകടനമായിരുന്നു, ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്ന സന്ദേശത്തിന് സഹപ്രവർത്തക നൽകിയ മറുപടി 'ആന്‍റി റോള്‍ ചെയ്യുന്നതിനേക്കാള്‍ ഭേദമാണിത്' എന്നായിരുന്നു. ഈ മറുപടി തന്നെ വേദനിപ്പിച്ചുവെന്നാണ് സിമ്രാൻ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ആരാണ് ആ സഹപ്രവർത്തകയെന്നും ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചിരിക്കുകയാണ്.
സിമ്രാൻ പറയുന്ന സഹപ്രവർത്തക ജ്യോതികയാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. സിമ്രന്‍ സൂചിപ്പിച്ച ഡബ്ബ റോൾ എന്ന വാക്ക് ജ്യോതിക അടുത്തിടെ ഹിന്ദിയിൽ അഭിനയിച്ച ഡബ്ബാ കാർട്ടൽ എന്ന സീരീസ് ഉദ്ദേശിച്ചാണെന്നാണ് ചർച്ച. ഡബ്ബാ കാർട്ടലിലെ ജ്യോതികയുടെ ചിത്രവും സിമ്രാന്റെ പരാമർശവും ചേര്‍ത്തുവെച്ചുള്ള പോസ്റ്റുകള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സിമ്രാന്റെ പ്രതികരണത്തിന്റെ പൂർണരൂപം:
'30 വര്‍ഷമായി ഞാൻ സിനിമ മേഖലയില്‍ പ്രവർത്തിക്കുന്നു. അതിന് ദൈവത്തിന് നന്ദി. കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി, ഒരു സഹപ്രവര്‍ത്തകയ്ക്ക് ഞാന്‍ ഒരു സന്ദേശം അയച്ചു. അവര്‍ അഭിനയിച്ച ഒരു സിനിമയെക്കുറിച്ചായിരുന്നു അത്. ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞപ്പോള്‍ അവര്‍ തന്ന മറുപടി വളരെ മോശമായിരുന്നു. അങ്ങനെ ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചില്ല. ആന്റി റോളുകൾ ചെയ്യുന്നതിനിക്കാൾ നല്ലതാണ് ഇതെന്നാണ് അവർ പറഞ്ഞത്. ഒരു പ്രസ്കതിയും ഇല്ലാത്ത ഡബ്ബാ റോളുകൾ ചെയ്യുന്നതിലും അഭിനയിക്കാതിരിക്കുന്നതിലും എത്രയോ നല്ലതാണ് അർഥവത്തായ ആന്റി റോളോ 25 വയസ്സുള്ള ഒരാളുടെ അമ്മയായോ അഭിനയിക്കുന്നത്.
ചെയ്യുന്ന കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ ചെയ്യുക. ആണ്‍–പെണ്‍ വ്യത്യാസത്തെയൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എല്ലാവരും ഒരുപോലെയാണ്. സ്ത്രീയായിരിക്കുക എന്നത് വളരെ ശ്രമകരമാണ്. പക്ഷേ ഞാനെന്‍റെ സ്ത്രീത്വത്തെ വളരെയധികം ആസ്വദിക്കുന്നു. എന്നെ ചുറ്റിയുള്ള എല്ലാ പുരുഷൻമാരും ഭര്‍ത്താവ്, അച്ഛന്‍, സഹോദരന്‍, സഹപ്രവര്‍ത്തകര്‍ അങ്ങനെ എല്ലാവരാലും ഞാന്‍ സ്നേഹിക്കപ്പെടുന്നു. അവരെല്ലാം എനിക്ക് വേണ്ട ബഹുമാനം നല്‍കിയിട്ടുണ്ട്.
എപ്പോഴും സന്തോഷമായിരിക്കുക എന്നാണ് പറയാനുള്ളത്. മറ്റുള്ളവരുമായി നമ്മളെ താരതമ്യപ്പെടുത്താതിരിക്കുക. രണ്ടുമൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ നേരത്തെ പറഞ്ഞ മെസേജിന്‍റെ കാര്യമുണ്ടായത്. അതെന്നെ ഒരുപാട് വേദനിപ്പിച്ചു. ഞാനത് അർഹിക്കുന്നേയില്ല. കാരണം ഞാനിന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അത് ഞാന്‍ ഒറ്റയ്ക്ക് നേടിയെടുത്തതാണ്.
അതിപ്പോള്‍ ആന്‍റി റോളായാലും അമ്മ റോളായാലും അല്ലെങ്കില്‍ മറ്റെന്തെങ്കിലും റോള്‍. ആ റോളിന്‍റെ പേര് ഞാനിവിടെ പറയാന്‍ താല്‍പര്യപ്പെടുന്നില്ല. അതെന്‍റെ തീരുമാനമാണ്. അതെനിക്ക് നല്ല പേരാണ് ഈ മേഖലയില്‍ നേടിത്തന്നിരിക്കുന്നത്. നമുക്ക് നമ്മുടേതായ അഭിപ്രായസ്വാതന്ത്ര്യമുണ്ട്,' സിമ്രാൻ പറഞ്ഞു.