ലൂസിഫര്‍ പോലെ മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യം; പൊളിറ്റിക്കല്‍ ഡ്രാമയെന്ന് റിപ്പോര്‍ട്ട്

രേണുക വേണു

വെള്ളി, 7 മാര്‍ച്ച് 2025 (08:47 IST)
എമ്പുരാന്റെ സെന്‍സറിങ് പൂര്‍ത്തിയായി. U/A സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. സിനിമയ്ക്ക് ഏകദേശം മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫറും മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുണ്ടായിരുന്നു. 
 
ഒരു സ്ത്രീ കഥാപാത്രത്തിന്റെ തല ചുമരില്‍ കൊണ്ടുപോയി ഇടിക്കുന്ന രംഗം, ഇന്ത്യന്‍ ദേശീയ പതാകയുമായി ബന്ധപ്പെട്ട രംഗത്തിലെ സംഭാഷണം എന്നിവയില്‍ മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ചിത്രമെന്നാണ് സെന്‍സറിങ്ങിനു ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 
 
ലൂസിഫറിന്റെ അവസാനത്തില്‍ ജതിന്‍ രാംദാസ് (ടൊവിനോ തോമസ്) മുഖ്യമന്ത്രിയാകുന്ന രംഗം കാണിക്കുന്നുണ്ട്. ജതിന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതും കേരള രാഷ്ട്രീയത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി / ഖുറേഷി അബ്രാം ഇടപെടുന്നതുമായി രംഗങ്ങള്‍ എമ്പുരാനില്‍ ഉണ്ടെന്നാണ് സൂചന. അതോടൊപ്പം സ്റ്റീഫന്റെ 'ഭൂതകാല'ത്തെ അനാവരണം ചെയ്യുന്നതിലും സിനിമ ഫോക്കസ് ചെയ്തിരിക്കുന്നു. മൂന്നാം ഭാഗത്തേക്കുള്ള സൂചനയും എമ്പുരാനില്‍ ഉണ്ടാകും. 
 
മാര്‍ച്ച് 27 നാണ് വേള്‍ഡ് വൈഡായി എമ്പുരാന്‍ റിലീസ് ചെയ്യുക. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്തിരിക്കുന്ന 'എമ്പുരാന്‍' മലയാളത്തിലെ ഏറ്റവും വലിയ റിലീസായി മാറും. മലയാള സിനിമയുടെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ കൂടി ലക്ഷ്യമിട്ടാണ് എമ്പുരാന്‍ തിയറ്ററുകളിലെത്തുന്നത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍