സംസ്ഥാനത്ത് പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷമുള്ള ആദ്യ കേസ് പൂർത്തിയായി,കാസർകോടിൽ നാല് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ

അഭിറാം മനോഹർ
ബുധന്‍, 4 ഡിസം‌ബര്‍ 2019 (15:58 IST)
കാസർകോടിൽ നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ. കാസർകോട് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് പോലീസ് ശിക്ഷിച്ചത്. പോക്സോ വകുപ്പ് ഭേദഗതി ചെയ്തതിന് ശേഷം സംസ്ഥാനത്ത് വിചാരണപൂർത്തിയാക്കി ശിക്ഷ ലഭിക്കുന്ന ആദ്യ കേസ് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
 
2018 ഒക്ടോബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരിയെ പ്രതി വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കുട്ടിയുടെ അമ്മയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. അന്വേഷണത്തിൽ മറ്റ് രണ്ട് തവണ കൂടി പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയതായി പോലീസ് കണ്ടെത്തി. 
 
ഒരുമാസം നീണ്ട വിചാരണക്കൊടുവിലാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി കേസിൽ വിധി പറഞ്ഞത്. 25,000 രൂപ പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണം.
 
2018ലാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗീകാതിക്രമ നിയമം ഭേദഗതി ചെയ്തത്. നിയമപ്രകാരം 12 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചാൽ ജീവപര്യന്തം തടവടക്കം കനത്ത ശിക്ഷയാണ് ഉണ്ടാവുക.

അനുബന്ധ വാര്‍ത്തകള്‍

Next Article