ടീം ഇന്ത്യയിലേക്കുള്ള വഴി തുറക്കുമോ ? അഗ്നി പരീക്ഷയെ നേരിടാനൊരുങ്ങി യുവിയും റെയ്‌നയും കൂടെ ഭാജിയും

Webdunia
ശനി, 6 ജനുവരി 2018 (12:50 IST)
ഐപിഎല്ലിന് മുന്നോടിയായി നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും സുരേഷ് റെയ്‌നയും കളിക്കും. പഞ്ചാബിന് വേണ്ടി യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും കളത്തിലിറങ്ങുമ്പോള്‍ ഉത്തര്‍ പ്രദേശിന് വേണ്ടിയാണ് റെയ്‌ന ബാറ്റേന്തുക.
 
ഐപിഎല്ലിന് മുന്നോടിയായി നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടി20 ടൂര്‍ണമെന്റാണ് ഇത്. അതുകൊണ്ടുതന്നെ ഈ മത്സരത്തിലെ പ്രകടനമായിരിക്കും താരങ്ങളുടെ ഭാവി നിശ്ചയിക്കുക. പഞ്ചാബ് ടീമിന്റെ നായകനായി ഹര്‍ഭജന്‍ സിംഗ് കളിക്കുമ്പോള്‍, കളിക്കളത്തിലേക്കുളള തിരിച്ചുവരവ് കൂടിയാണ് യുവരാജ് സിംഗിന് ഈ മത്സരം.
 
നേരത്തെ രഞ്ജി ട്രോഫിയില്‍ പഞ്ചാബ് ടീമില്‍ ഹര്‍ബജനും യുവിയും ഇടം നേടിയിരുന്നെങ്കിലും ഹര്‍ഭജന്‍ രണ്ട് മത്സരത്തിലും യുവരാജ് ഒരു മത്സരത്തിലും മാത്രമേ കളിച്ചിരുന്നുള്ളൂ. മാത്രമല്ല, പഞ്ചാബ് ടീമിന് പ്രാഥമിക റൗണ്ട് പോലും അതിജയിക്കാന്‍ കഴിയുകയും ചെയ്തിരുന്നില്ല.  
 
രഞ്ജിയില്‍ ദയനീയ പ്രകടനമാണ് റെയ്ന കാഴ്ച്ചവെച്ചത്. ഒരു മത്സരത്തില്‍ പോലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഈ ഇടംകൈയ്യന്‍ ബാറ്റ്സ്മാന് കഴിഞ്ഞില്ല. എന്നാല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തിയതുമാത്രമാണ് റെയ്‌നയ്ക്ക് ആശ്വാസിക്കാനുള്ളത്.
 
അതെസമയം മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന് ബറോഡ ടീമില്‍ ഇടംനേടാന്‍ കഴിഞ്ഞതുമില്ല. ഇതോടെ ഇത്തവണ നടക്കുന്ന ഐപിഎല്ലില്‍ ഇര്‍ഫാന്‍ പത്താന്‍ കളിക്കാനുളള സാധ്യതയില്ലാതാകുകയും ചെയ്തു. നേരത്തെ രഞ്ജിയിലെ ആദ്യ മത്സരത്തിന് ശേഷം ഇര്‍ഫാനെ ബറോഡ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article