Rinku Singh: ഒന്‍പതാം ക്ലാസില്‍ തോറ്റ് തൂപ്പുകാരനായി ജോലി ചെയ്തവന്‍ ഇന്ന് കൊല്‍ക്കത്തയുടെ പൊന്നുംവിലയുള്ള ഫിനിഷര്‍; ആരാണ് റിങ്കു സിങ്?

ചൊവ്വ, 9 മെയ് 2023 (09:02 IST)
Who is Rinku Singh: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ അവസാന പന്തില്‍ കൂളായി ഫോര്‍ നേടി കൊണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലെത്തിച്ചിരിക്കുകയാണ് റിങ്കു സിങ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ പറത്തി കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ച നിമിഷം മുതല്‍ റിങ്കുവിനെ സോഷ്യല്‍ മീഡിയ ശ്രദ്ധിക്കുന്നുണ്ട്. ഫിനിഷര്‍ എന്ന നിലയില്‍ അപാര ധൈര്യം കാണിക്കുന്ന റിങ്കു ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്നാണ് ആരാധകര്‍ പറയുന്നത്. ഈ സീസണിലെ റിങ്കുവിന്റെ നാടകീയ ഇന്നിങ്‌സുകള്‍ പോലെ തന്നെയായിരുന്നു താരത്തിന്റെ വ്യക്തിജീവിതവും. 
 
കടുത്ത ദാരിദ്ര്യത്തിലൂടെയാണ് റിങ്കു സിങ് കടന്നുപോയത്. സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്ന കുടുംബത്തിലാണ് ഉത്തര്‍പ്രദേശുകാരനായ റിങ്കു സിങ്ങിന്റെ ജനനം. വീടുകള്‍ തോറും പാചകവാതക സിലിണ്ടര്‍ എത്തിച്ചാണ് റിങ്കുവിന്റെ അച്ഛന്‍ ഉപജീവനത്തിനു വഴി കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം റിങ്കുവിന്റെ പഠനകാലം അത്ര സുഖകരമായിരുന്നില്ല. ഒന്‍പതാം ക്ലാസില്‍ തോറ്റ റിങ്കു അവിടെവെച്ച് പഠനം നിര്‍ത്തി. അതിനുശേഷം അച്ഛനെ ജോലിയില്‍ സഹായിക്കാന്‍ ഒപ്പംകൂടി. 
 
ഓട്ടോ ഡ്രൈവറായും തൂപ്പുകാരനായും റിങ്കു ജോലി ചെയ്തിട്ടുണ്ട്. ഒന്‍പത് പേരടങ്ങുന്ന കുടുംബമായിരുന്നു റിങ്കുവിന്റേത്. റിങ്കുവിന്റെ സഹോദരന്‍ ഓട്ടോ ഡ്രൈവറായിരുന്നു. സഹോദരനെ സഹായിക്കാന്‍ വേണ്ടി തൂപ്പ് ജോലി ഇല്ലാത്ത സമയത്ത് റിങ്കു ഓട്ടോറിക്ഷ ഓടിക്കാന്‍ പോയിരുന്നു. ഇതിനെല്ലാം ഇടയിലും റിങ്കു ക്രിക്കറ്റ് കളിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. 
 
ജീവിത പ്രതിസന്ധി മൂലം ക്രിക്കറ്റില്‍ മികച്ച പരിശീലനം നടത്താന്‍ റിങ്കുവിന് അവസരം ലഭിച്ചിട്ടില്ല. മികച്ചൊരു ക്രിക്കറ്റ് കിറ്റ് പോലും താരത്തിനു ഉണ്ടായിരുന്നില്ല. ക്രിക്കറ്റിലെ മികവ് പരിഗണിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റിങ്കുവിനെ സ്വന്തമാക്കുകയായിരുന്നു. അതിനുശേഷം താരത്തിന്റെ ജീവിതം മാറി. 2018 ല്‍ 80 ലക്ഷത്തിനാണ് കൊല്‍ക്കത്ത റിങ്കുവിനെ സ്വന്തമാക്കിയത്. 2023 ലേക്ക് എത്തിയപ്പോള്‍ 55 ലക്ഷത്തിനാണ് കൊല്‍ക്കത്ത റിങ്കുവിനെ നിലനിര്‍ത്തിയത്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍