ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

അഭിറാം മനോഹർ

വെള്ളി, 27 ജൂണ്‍ 2025 (19:28 IST)
2024-ലെ ടി20 ലോകകപ്പിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശക്തമായ പോരാട്ടം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഇന്നും ഓര്‍ക്കുന്നതാണ്. ന്യൂയോര്‍ക്കിലെ നാസ്സൗ കൗണ്ടിയില്‍ നടന്ന ആ മത്സരത്തില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം വെറും 119 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ പാകിസ്ഥാന്‍ ബാറ്റിങ്ങിനെ ജസ്പ്രീത് ബുമ്രയും അര്‍ഷദീപ് സിങ്ങും ചേര്‍ന്ന് എറിഞ്ഞൊതുക്കിയപ്പോള്‍ 6 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇപ്പോഴിതാ ഈ മത്സരത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകനായിരുന്ന രോഹിത് ശര്‍മ. ജിയോ ഹോട്ട്സ്റ്റാറിലാണ് ലോകകപ്പിലെ അനുഭവം താരം പറഞ്ഞത്.
 
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം എല്ലായ്‌പ്പോഴും ആവേശകരമാണ്. മത്സരത്തിന് മുന്നെ തന്നെ ഇന്ത്യന്‍ ടീമിന് ഭീഷണിയുള്ളതായി ഞങ്ങളെ അറിയിച്ചിരുന്നു. അതിനാല്‍ മത്സരം നടക്കുന്നതിന് 2 ദിവസം മുന്‍പ് മുതല്‍ തന്നെ ഹോട്ടല്‍ വിട്ട് പോകാന്‍ പോലും അനുമതിയുണ്ടായിരുന്നില്ല. ആരാധകരും മാധ്യമപ്രവര്‍ത്തകരും നിറഞ്ഞ ഹോട്ടലില്‍ കളിക്കാര്‍ക്ക് സ്വന്തം റൂമുകളിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യേണ്ടി വന്നു. പാകിസ്ഥാനെതിരെ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത് അവസാനഘട്ടത്തിലാണ്. റിഷഭ് പന്ത് മത്സരത്തില്‍ 42 റണ്‍സ് നേടി. ആ പിച്ച് നോക്കുമ്പോള്‍ അതിന് ഒരു 70 റണ്‍സിന്റെ വിലയുണ്ട്. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് അര്‍ഷദീപും ബുമ്രയുമായിരുന്നു. ബുമ്രയുടെ നിലവാരം നമുക്കറിയാവുന്നതാണ്. അര്‍ഷദീപും അത്ഭുതകരമായി ഉയര്‍ന്ന നിലവാരത്തില്‍ പന്തെറിഞ്ഞു. ഒരു വര്‍ഷം പിന്നിടുമ്പോഴും ആ മത്സരത്തിന്റെ ആവേശം മറക്കാന്‍ കഴിയില്ല. 2 രാജ്യങ്ങളിലെയും ആരാധകര്‍ ഒരുപോലെ ക്രിക്കറ്റ് ആഘോഷിക്കുന്നത് വലിയ അനുഭവമാണ്. രോഹിത് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍