ക്രിക്കറ്റ് കളിക്കുന്നതിനിടെ സെവാഗിന്റെ പല്ല് ഒടിഞ്ഞു; ഇനി ക്രിക്കറ്റ് കളിക്കാന്‍ വിടില്ലെന്ന് പിതാവ്, ലോകം കണ്ട ഏറ്റവും അപകടകാരിയായ ബാറ്റര്‍ ജനിക്കുന്നത് ഇങ്ങനെ

ബുധന്‍, 20 ഒക്‌ടോബര്‍ 2021 (12:28 IST)
ആദ്യ ബോളില്‍ തന്നെ ബൗണ്ടറി വേണമെന്ന് പിടിവാശിയുള്ള ബാറ്ററാണ് വിരേന്ദര്‍ സെവാഗ്. ബൗളര്‍ ആരായാലും ശരി തനിക്ക് എല്ലാവരും ഒരേപോലെയാണെന്ന മൈന്‍ഡ് ആണ് സെവാഗിനുള്ളത്. ലോകം കണ്ട അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളായി സെവാഗ് മാറിയതും ഈ ചിന്താഗതി കൊണ്ടാണ്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് ഇന്ന് 43-ാം ജന്മദിനം ആഘോഷിക്കുകയാണ്. മേലില്‍ ക്രിക്കറ്റ് കളിക്കരുതെന്ന് പിതാവ് വിലക്കിയ കുട്ടിയാണ് പിന്നീട് വിരേന്ദര്‍ സെവാഗ് എന്ന വെടിക്കെട്ട് ബാറ്റര്‍ ആയി മാറിയതെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്നുണ്ടോ? 
 
കുട്ടിക്കാലം മുതല്‍ സെവാഗിന് ക്രിക്കറ്റിനോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ചെറുപ്പത്തില്‍ കളിക്കാന്‍ കിട്ടിയ ടോയ് ബാറ്റാണ് സെവാഗിനെ ക്രിക്കറ്റിനോട് അടുപ്പിച്ചത്. ചെറിയ പ്രായം തൊട്ട് തന്നെ സെവാഗ് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്നു. 
 
12 വയസ്സുള്ളപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ സെവാഗിന്റെ ഒരു പല്ല് ഒടിഞ്ഞുപോയി. ഇക്കാര്യം അറിഞ്ഞ പിതാവ് സെവാഗിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കി. മേലില്‍ ക്രിക്കറ്റ് കളിക്കരുതെന്ന് സെവാഗിനോട് പിതാവ് പറഞ്ഞു. എന്നാല്‍, ക്രിക്കറ്റ് കളിക്കാതിരിക്കാന്‍ ആ പന്ത്രണ്ടുകാരന് സാധിച്ചില്ല. കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്ന് സെവാഗ് അമ്മയോട് ആവശ്യപ്പെട്ടു. അമ്മയുടെ സഹായത്തോടെയാണ് പിന്നീട് ക്രിക്കറ്റ് കളിക്കാനുള്ള സമ്മതം പിതാവില്‍ നിന്ന് സെവാഗ് വാങ്ങിച്ചെടുക്കുന്നത്. 
 
ഇന്ത്യയ്ക്കായി 104 ടെസ്റ്റുകളില്‍ നിന്നായി 49.34 ശരാശരിയില്‍ 8,586 റണ്‍സും ഏകദിനത്തില്‍ 249 മത്സരങ്ങളില്‍ നിന്നായി 35.20 ശരാശരിയില്‍ 8,238 റണ്‍സും നേടിയ താരമാണ് സെവാഗ്. ഏകദിനത്തില്‍ 96 വിക്കറ്റുകളും ടെസ്റ്റില്‍ 40 വിക്കറ്റുകളും സെവാഗ് നേടിയിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍