'അതിനുള്ള ആത്മവിശ്വാസവും പ്രതീക്ഷയും എനിക്ക് ഇല്ലായിരുന്നു'; വിരമിക്കല്‍ പ്രഖ്യാപനത്തെ കുറിച്ച് ധവാന്‍

രേണുക വേണു

വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (10:29 IST)
ആഭ്യന്തര ക്രിക്കറ്റും ഐപിഎല്ലും കളിച്ച് വീണ്ടും ദേശീയ ടീമിലേക്ക് എത്താനുള്ള ആത്മവിശ്വാസവും പ്രതീക്ഷയും തനിക്ക് ഇല്ലായിരുന്നെന്ന് ശിഖര്‍ ധവാന്‍. എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനുള്ള തന്റെ തീരുമാനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിനൊപ്പം ഐപിഎല്‍, ആഭ്യന്തര ക്രിക്കറ്റ് എന്നിവ കൂടി അവസാനിപ്പിക്കുകയാണെന്ന് ധവാന്‍ പ്രഖ്യാപിച്ചിരുന്നു. 
 
' ഞാന്‍ പതിനെട്ടോ പത്തൊന്‍പതോ വയസ്സുള്ളപ്പോള്‍ കളിച്ച ആഭ്യന്തര ക്രിക്കറ്റ് വീണ്ടും കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വീണ്ടും ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള പ്രചോദനവും പ്രതീക്ഷയും എനിക്ക് ഇല്ലായിരുന്നു. അവസാന രണ്ട് വര്‍ഷത്തെ എന്റെ ക്രിക്കറ്റ് കരിയറിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ രാജ്യാന്തര മത്സരങ്ങള്‍ അധികം കളിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഐപിഎല്ലില്‍ നിന്ന് ഐപിഎല്ലിലേക്ക് മാത്രം എന്നതായിരുന്നു കരിയര്‍,' ധവാന്‍ പറഞ്ഞു. 
 
' എനിക്ക് തോന്നുന്നു, ഞാന്‍ ആവശ്യത്തിനുള്ളത് കളിച്ചു. രാജ്യാന്തര തലത്തില്‍ അധികം അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ കരിയറിനു ഒരു അവസാനമിടുകയാണ് നല്ലതെന്ന് എനിക്ക് തോന്നി. ഐപിഎല്ലിനു വേണ്ടി രണ്ടോ മൂന്നോ മാസം കഷ്ടപ്പെടുന്ന രീതിയില്‍ കളിക്കാന്‍ എനിക്ക് താല്‍പര്യമില്ല. എന്റെ കരിയറില്‍ നേടിയ എല്ലാറ്റിലും ഞാന്‍ സന്തോഷവാനും സംതൃപ്തനുമാണ്. എല്ലാറ്റിനും ഞാന്‍ നന്ദിയുള്ളവനായിരിക്കും,' ധവാന്‍ പിടിഐയോട് പ്രതികരിച്ചു. 
 
ഇന്ത്യക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനങ്ങളും 68 ട്വന്റി 20 മത്സരങ്ങളും ധവാന്‍ കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നായി 10,867 റണ്‍സാണ് താരം നേടിയിരിക്കുന്നത്. ഏകദിനത്തിലും ടെസ്റ്റിലും 40 നു മുകളിലാണ് ശരാശരി. ഏകദിനത്തില്‍ 17 സെഞ്ചുറികളും ടെസ്റ്റില്‍ ഏഴ് സെഞ്ചുറികളും ധവാന്റെ പേരിലുണ്ട്. 2013 ല്‍ ചാംപ്യന്‍സ് ട്രോഫി നേടുമ്പോള്‍ ധവാന്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണായക റോള്‍ വഹിച്ചിരുന്നു. 2022 ലാണ് ധവാന്‍ ഇന്ത്യക്കായി അവസാന രാജ്യാന്തര മത്സരം കളിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍