റുതുരാജിനെ മാറ്റി നിർത്തുന്നത് ഗില്ലിനെ സ്റ്റാറാക്കാനോ? തുടർച്ചയായി അവഗണിക്കപ്പെട്ട് താരം

അഭിറാം മനോഹർ

ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (16:25 IST)
Gill,Ruturaj
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമില്‍ ഇടം നേടാനാകാതെ റുതുരാജ് ഗെയ്ക്ക്വാദ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച റെക്കോര്‍ഡുകളുണ്ടായിട്ടും തുടര്‍ച്ചയായ അവഗണനയാണ് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ താരം നേരിടുന്നത്. ഇത്തവണ ബംഗ്ലാദേശിനെതിരെ പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ ഒരു ഓപ്പണിംഗ് ബാറ്ററെ മാത്രമെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളു എന്നിടത്താണ് റുതുരാജിനെതിരായ അവഗണനയുടെ ആഴം വ്യക്തമാകുന്നത്.
 
2023ല്‍ 60.8 ശരാശരിയിലും 147 സ്‌ട്രൈക്ക് റേറ്റിലും ഇന്ത്യയ്ക്കായി 365 റണ്‍സ് റുതുരാജ് അടിച്ചെടുത്തിട്ടുണ്ട്. 2024ല്‍ ആകട്ടെ 66.5 ശരാശരിയിലാണ് താരം റണ്‍സ് നേടിയത്. എന്നാല്‍ ഇതൊന്നും തന്നെ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ താരത്തെ സഹായിച്ചില്ല. കഴിഞ്ഞ കുറച്ച് ഐപിഎല്‍ സീസണുകളിലും മികച്ച പ്രകടനമാണ് റുതുരാജ് നടത്തുന്നത്. 
 
അതേസമയം ഇന്ത്യന്‍ ക്രിക്കറ്റിലെ ലോബിയിങ്ങിലെ ഇരയാണ് റുതുരാജെന്ന് കരുതുന്നവരും ഏറെയാണ്. ബിസിസിഐ അടുത്ത സ്റ്റാര്‍ എന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുന്ന ശുഭ്മാന്‍ ഗില്ലിന്റെ ഓപ്പണിംഗ് സ്ഥാനം സംരക്ഷിക്കാനാണ് റുതുരാജിന് അവസരം നല്‍കാത്തതെന്ന് വാദിക്കുന്നവരും ഏറെയാണ്. ഓപ്പണിംഗില്‍ യശ്വസി ജയ്‌സ്വാള്‍ സ്ഥാനമുറപ്പിച്ചതിനാല്‍ തന്നെ ഗില്ലിന് വെല്ലുവിളിയായി മറ്റൊരു താരത്തെ കൊണ്ടുവരാന്‍ ബിസിസിഐ താത്പര്യപ്പെടുന്നില്ലെന്നാണ് ഒരു വിഭാഗം ആരാധകര്‍ കരുതുന്നത്. ഇത് ശരി വെയ്ക്കുന്നതാണ് റുതുരാജിന് ലഭിക്കുന്ന അവഗണന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍