പാകിസ്ഥാനുമായി കളിവേണ്ടെന്ന് കേന്ദ്രം; ദുബായിലെങ്കിലും കളിക്കാമെന്ന പാക് സ്വപ്‌നം തകര്‍ന്നടിഞ്ഞു

ബുധന്‍, 29 മാര്‍ച്ച് 2017 (16:19 IST)
ഈ വര്‍ഷം പാകിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയ്‌ക്ക് അനുമതി തേടി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നൽകിയ നിർദേശം കേന്ദ്ര സർക്കാർ തള്ളി. അതിർത്തികടന്നുള്ള ഭീകരാക്രമണം അവസാനിക്കാത്ത സാഹചര്യത്തിൽ മത്സരങ്ങള്‍ വേണ്ട എന്ന നിലപാടിലാണ് ആഭ്യന്തരമന്ത്രാലയം.

നിലവിലെ അവസ്ഥയിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പര അനുവദിക്കാനാകില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ഈ വർഷം ദുബായി‌വെച്ച് മത്സരങ്ങള്‍ നടത്താമെന്ന ബിസിസിഐയുടെ ആവശ്യമാണ് തള്ളിയിരിക്കുന്നത്. ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ച് പാക് ക്രിക്കറ്റ് ബോർഡും രംഗത്തെത്തിയിരുന്നു. ഏകദിന, ട്വന്റി- 20 മത്സരങ്ങള്‍ നടത്താനായിരുന്നു പദ്ധതി.

തുടർച്ചയായി ഉണ്ടായ ഭീകരാക്രമണങ്ങള്‍ ഉണ്ടായതിനാല്‍ നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ക്രിക്കറ്റ് മൽസരം വേണ്ടെന്നുവയ്ക്കാൻ കേന്ദ്രസർക്കാർ‌ തീരുമാനിച്ചത്.

2007–08 കാലത്താണ് ഇന്ത്യ പാകിസ്ഥാനുമായി അവസാനമായി ടെസ്റ്റ് മൽസരം കളിച്ചത്. 2012–13 കാലത്ത് ഏകദിനവും. 2016ൽ ട്വന്റി- 20 ലോകകപ്പിലാണ് ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത്.

വെബ്ദുനിയ വായിക്കുക