അവനെ ക്യാപ്റ്റനാക്കിയത് ഞാനാണ്, അന്ന് വിമർശിച്ചവർക്കൊന്നും ഇപ്പോൾ മിണ്ടാട്ടമില്ല: ഗാംഗുലി

അഭിറാം മനോഹർ

ഞായര്‍, 14 ജൂലൈ 2024 (10:58 IST)
വിരാട് കോലി അപ്രതീക്ഷിതമായി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചപ്പോള്‍ രോഹിത് ശര്‍മയെ ഇന്ത്യന്‍ നായകനാക്കാനുള്ള തീരുമാനമെടുത്തത് ബിസിസിഐ പ്രസിഡന്റായിരുന്ന താനായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. അന്ന് എല്ലാവരും തന്നെ വിമര്‍ശിച്ചെങ്കിലും രോഹിത് ഇന്ത്യയ്ക്ക് ലോകകപ്പ് നേടികൊടുത്തപ്പോള്‍ അതിനെ പറ്റി ഓര്‍ക്കുന്നത് പോലുമില്ലെന്നും ഗാംഗുലി പറഞ്ഞു.
 
കോലിയുടെ പിന്‍ഗാമിയായി രോഹിത്തിനെ ക്യാപ്റ്റനാക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്നെ എല്ലാവരും വിമര്‍ശിച്ചു. ഇപ്പോഴിതാ രോഹിത്തിന് കീഴില്‍ നമ്മള്‍ ഐസിസി കിരീടം നേടിയിരിക്കുന്നു. ഇപ്പോള്‍ എന്നെയാരും ചീത്തപറയില്ല. ഞാനാണ് അവനെ നായകനാക്കിയതെന്ന കാര്യം എല്ലാവരും മറന്നുപോയി. ബംഗ്ലാ ദിനപത്രമായ ആജ്കലിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. 2021ലെ ടി20 ലോകകപ്പിന് തൊട്ടുമുന്‍പായ്യിരുന്നു ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനം ഒഴിയുമെന്ന് വിരാട് കോലി വ്യക്തമാക്കിയത്. ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനവും ഒപ്പം ഏകദിന നായക സ്ഥാനവും കോലിയില്‍ നിന്നും രോഹിത്തിന് നല്‍കുകയായിരുന്നു.
 
 വ്യത്യസ്ത ക്യാപ്റ്റന്മാരുണ്ടായാല്‍ ആശയക്കുഴപ്പമുണ്ടാകുമെന്ന കാരണം കാട്ടിയാണ് ഏകദിനത്തിലെ നായകസ്ഥാനവും രോഹിത്തിന് നല്‍കിയത്. ഇക്കാര്യത്തില്‍ അന്ന് കോലിയ്ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ആ വര്‍ഷം ഒടുവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊടുവില്‍ കോലി ടെസ്റ്റ് നായകസ്ഥാനവും രാജിവെയ്ക്കുകയായിരുന്നു. ഇതിന് ശേഷം രോഹിത് തന്നെയാണ് ടെസ്റ്റിലും ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍