മനസ്സ് മടുത്തു, ടീം തോറ്റാലും ജയിച്ചാലും എനിക്കെന്താ എന്ന അവസ്ഥയിലായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ പറ്റി ഹെൻറിച്ച് ക്ലാസൻ
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഹെന്റിച്ച് ക്ലാസന്‍ തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇന്ന് കളിക്കുന്ന ബാറ്റര്‍മാരില്‍ സ്പിന്നര്‍മാരെ ഏറ്റവും നല്ല രീതിയില്‍ നേരിടുന്ന ഖ്യാതിയും ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ മികച്ച ഫോമുമെല്ലാം ഉള്ള ഇടത്ത് നിന്നാണ് 33കാരനായ താരം അപ്രതീക്ഷിതമായ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ വിരമിക്കല്‍ തീരുമാനത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ക്ലാസന്‍.
ദീര്‍ഘകാലമായി എന്റെ പ്രകടനങ്ങളെ പറ്റിയോ ടീം ജയിക്കുമോ തോല്‍ക്കുമോ എന്നതിനെ പറ്റിയോ ഒന്നും ഞാന്‍ ചിന്തിക്കുന്നില്ല എന്നതാണ് സത്യം. ഇത് വളരെ തെറ്റായ അവസ്ഥയാണ്. ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് ആസ്വദിക്കുന്നില്ല എന്ന നിലയില്‍ എത്തിയിരുന്നു. 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഇക്കാര്യങ്ങള്‍ കോച്ച് റോബര്‍ട്ട് വാള്‍ട്ടറുമായി സംസാരിച്ചിരുന്നു. ഞാന്‍ സന്തോഷമില്ലാതെയാണ് കളിക്കുന്നത്. അതെന്റെ കളിയിലും പ്രതിഫലിക്കുന്നു എന്നാണ് ക്ലാസന്‍ വ്യക്തമാക്കിയത്. അതേസമയം 2027 ലോകകപ്പ് വരെ കളിക്കാന്‍ ക്ലാസന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കോച്ച് റോബര്‍ട്ട് വാള്‍ട്ടര്‍ രാജിവെച്ചതാണ് തീരുമാനം പെട്ടെന്നാക്കിയത്.
നിരന്തര യാത്രകളും മത്സരങ്ങളും കൊണ്ട് കുടുംബത്തിനൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുണ്ടായത്. ഈ മാനസികമായ സംഘര്‍ഷമായിരുന്നു ക്ലാസന്റെ തീരുമാനത്തിന് പിന്നിലെ മറ്റൊരു കാരണം. തന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിലും കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന കാര്യം ക്ലാസന്‍ വ്യക്തമാക്കിയിരുന്നു.