ഇന്ത്യയ്ക്ക് ഡബിൾ രാഹുകാലം, രണ്ട് രാഹുൽമാരെയും പുറത്താക്കണമെന്ന് ആരാധകർ

ഞായര്‍, 25 ഡിസം‌ബര്‍ 2022 (10:35 IST)
ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ നാണക്കേടിൻ്റെ റെക്കോർഡിൻ്റെ തൊട്ടരുകിൽ. ആദ്യ ടെസ്റ്റിൽ വിജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റിലും വിജയത്തിൻ്റെ തൊട്ടരുകിലാണ്. എങ്കിലും 3 വിക്കറ്റുകൾ മാത്രമെ അവശേഷിക്കുന്നുള്ളു എന്നത് ടീമിന് വെല്ലിവിളിയാകുകയാണ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആദ്യ ഇന്നിങ്ങ്സിൽ 227 റൺസിനും രണ്ടാം ഇന്നിങ്ങ്സിൽ 231 റൺസിനും പുറത്തായിരുന്നു.
 
ആദ്യ ഇന്നിങ്ങ്സിൽ 312 റൺസ് നേടിയ ഇന്ത്യയ്ക്ക് വിജയിക്കാനായി 145 റൺസ് മാത്രമായിരുന്നു രണ്ടാമിന്നിങ്ങ്സിൽ വേണ്ടിയിരുന്നത്. 2 ദിവസങ്ങൾ ശേഷിക്കെ അനായാസമായി ഈ ലക്ഷ്യം ഇന്ത്യ സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും 74 റൺസിനിടെ ഇന്ത്യയ്ക്ക് 7 വിക്കറ്റുകൾ നഷ്ടമായി. എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന ആർ അശ്വിൻ,ശ്രേയസ് അയ്യർ എന്നിവരുടെ കൂട്ടുക്കെട്ടാണ് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നൽകുന്നത്.
 
അതേസമയം ബംഗ്ലാദേശിനെതിരെ പോലും മുട്ടിടിയ്ക്കുന്ന തരത്തിൽ ഇന്ത്യൻ ടീമിനെ മാറ്റിയത് പരിശീലകനായ രാഹുൽ ദ്രാവിഡും നായകൻ കെ എൽ രാഹുലുമാണെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നു. 2021ൽ ടീമിലെ മുൻനിര താരങ്ങൾക്കെല്ലാം പരിക്കായിട്ട് കൂടി ഓസ്ട്രേലിയയിൽ പോയി വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടെസ്റ്റ് ടീം പുതിയ കോച്ചിൻ്റെ കീഴിൽ ദയനീയമായ പ്രകടനമാണ് നടത്തുന്നതെന്ന് ആരാധകർ പറയുന്നു.
 
നായകനെന്ന നിലയിൽ കെ എൽ രാഹുൽ പൂർണ്ണ പരാജയമാണെന്നും ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ കുൽദീപ് യാദവിനെ രണ്ടാം ടെസ്റ്റിൽ ഒഴിവാക്കിയത് മണ്ടത്തരമാണെന്നും സമൂഹമാധ്യമങ്ങളിൽ ആരാധകർ പറയുന്നു. ബംഗ്ലാദേശുമായി പോലും ഇന്ത്യയ്ക്ക് പിടിച്ചു നിൽക്കാൻ സാധിക്കാത്തത് നായകൻ്റെയും കോച്ചിൻ്റെയും കഴിവില്ലായ്മയാണെന്നും ആരാധകർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍