World Test Championship Final 2023: ഇന്ത്യക്ക് പണി കിട്ടും ! ഫൈനലില്‍ ഉപയോഗിക്കുക ഡ്യൂക്‌സ് ബോള്‍

വ്യാഴം, 1 ജൂണ്‍ 2023 (10:17 IST)
World Test Championship Final 2023: ഐപിഎല്ലിന് ശേഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഓവലിലാണ് മത്സരം നടക്കുക. ടീം ഇന്ത്യ ഇംഗ്ലണ്ടില്‍ എത്തി പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഓസ്‌ട്രേലിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ഇന്ത്യക്ക് ഇത്തവണ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് കിരീടം നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 
 
അതേസമയം, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഉപയോഗിക്കുന്ന ബോള്‍ ഏതാണെന്ന കാര്യത്തില്‍ ഐസിസി തീരുമാനമെടുത്തു. ഡ്യൂക്‌സ് ബോളാണ് ഫൈനലില്‍ ഉപയോഗിക്കുക. ബാറ്റര്‍മാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യതയുള്ള പന്താണ് ഡ്യൂക്‌സ് ബോള്‍. പേസര്‍മാര്‍ക്ക് അനുകൂലമായിരിക്കും ഡ്യൂക്‌സ് ബോള്‍. 
 
ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും താരങ്ങള്‍ക്ക് ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ ഡ്യൂക്‌സ് ബോളിന് സാധിക്കുമെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ നിരവധി തവണ കളിച്ചിട്ടുള്ള ഓസ്‌ട്രേലിയയ്ക്ക് ഒരുപടി മുന്‍തൂക്കം കൂടുതലാണ്. പ്രത്യേകിച്ച് ഓസ്‌ട്രേലിയയിലെ പിച്ചുകളും ഇംഗ്ലണ്ടിലേതിനു സമാനമാണ്. 
 
മെഷീന്‍ ഉപയോഗിച്ച് സ്റ്റിച്ച് ചെയ്യുന്ന കൂക്കബുറ ബോള്‍ ആണ് സാധാരണയായി ടെസ്റ്റ് ക്രിക്കറ്റില്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഡ്യൂക്‌സ് ബോള്‍ പൂര്‍ണമായും കൈകള്‍ കൊണ്ട് സ്റ്റിച്ച് ചെയ്യുന്നതാണ്. കൈ കൊണ്ട് തുന്നുന്ന ബോള്‍ ആയതിനാല്‍ ഡ്യൂക്‌സ് ബോളുകളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ സമയം നൂല്‍ നിലനില്‍ക്കും. ത്രെഡ് അതിവേഗം തേഞ്ഞ് പോകാന്‍ സാധ്യത കുറവാണ്. അങ്ങനെ വരുമ്പോള്‍ ബോളിന് അതിവേഗം സ്വിങ് ലഭിക്കും. ഇത് ബാറ്റര്‍മാര്‍ക്ക് റണ്‍സ് നേടാന്‍ ബുദ്ധിമുട്ടുണ്ടാക്കും. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഡ്യൂക്‌സ് ബോളില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വലയ്ക്കാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനുമാണ് ഡ്യൂക്‌സ് ബോള്‍ കൊണ്ട് കൂടുതല്‍ പ്രയോജനമുണ്ടാകുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍