പീഡനക്കേസില്‍ യുവരാജ് കുടുങ്ങുമോ ?; തുറന്നു പറഞ്ഞ് യുവിയുടെ അഭിഭാഷകന്‍ രംഗത്ത്

വ്യാഴം, 19 ഒക്‌ടോബര്‍ 2017 (16:56 IST)
ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ ഒരിടത്തും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. യുവിയുടെ സഹോദരൻ സൊരാവർ സിംഗിന്‍റെ മുന്‍ ഭാര്യ ആകാന്‍ക്ഷ ശര്‍മ നല്‍കിയ പരാതിയെ സംബന്ധിച്ച് അന്വേഷിക്കുന്നതിന് സ്റ്റേഷനിൽ എത്തണമെന്ന് മാത്രമാണ് പൊലീസ് പറഞ്ഞതെന്നും അഭിഭാഷകനായ ദമൻബീർ സിംഗ് വ്യക്തമാക്കി.

ആകാന്‍ക്ഷ ശര്‍മ നല്‍കിയ പരാതി നിലനില്‍ക്കുന്നത് പോലുമല്ല. യുവരാജിനെതിരെ ഒരു പൊലീസ് സ്‌റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ദമൻബീർ സിംഗ് കൂട്ടിച്ചേര്‍ത്തു.

യുവരാജ് സിംഗ്, സഹോദരന്‍ സൊരാവർ സിംഗ് ഇവരുടെ മാതാവ് ശബ്നം സിംഗ് എന്നിവര്‍ക്കെതിരെയാണ് ഗാർഹിക പീഡനക്കുറ്റം ആരോപിച്ച് ആകാന്‍ക്ഷ ശര്‍മ പരാതി നല്‍കിയിരിക്കുന്നത്. അമ്മ ശബ്നത്തോട് പറയാതെ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പോലും ആകാന്‍ക്ഷക്കില്ലായിരുന്നുവെന്ന് അവരുടെ വക്കീല്‍ സ്വാതി സിംഗ് പറയുന്നത്.

സരോവര്‍ സിംഗും ശബ്നവും ഗർഭിണിയാകാൻ തന്നെ നിർബന്ധിച്ചിരുന്നു. ഭർത്യമാതാവ് അറിയാതെ ഒരു തീരുമാനം പോലും എടുക്കാനുള്ള സ്വാതന്ത്ര്യം ആ വീട്ടില്‍ ഇല്ലായിരുന്നു.സമ്പത്തിന്റെ പേരില്‍ കുറ്റപ്പെടുത്തലുകള്‍ പതിവായിരുന്നു. ഇവരുടെ മാനസികമായ പീഡനം യുവരാജ് മൗനിയായി കണ്ടുനില്‍ക്കുന്നത് പതിവായിരുന്നുവെന്നും ആകാന്‍ക്ഷയുടെ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ആകാന്‍ക്ഷയ്‌ക്കെതിരെ ആരോപണങ്ങളുമായി യുവരാജിന്റെ അമ്മ രംഗത്തെത്തി. ആകാന്‍ക്ഷ മയക്കു മരുന്നിന് അടിമയാണെന്നും മദ്യവും ഉപയോഗിക്കാറുണ്ടെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ താന്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചത് കുടുംബത്തിനൊപ്പമാണെന്നും യുവിക്കൊപ്പം കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും ആകാന്‍ക്ഷ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍