ധോനിയാവാൻ നോക്കിയിട്ട് കാര്യമില്ല, ഹാർദ്ദിക്കിനെ കുത്തി മുഹമ്മദ് ഷമിയും

അഭിറാം മനോഹർ

തിങ്കള്‍, 25 മാര്‍ച്ച് 2024 (18:21 IST)
ഐപിഎല്ലിലെ ആദ്യമത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. മത്സരത്തിലെ ഹാര്‍ദ്ദിക്കിന്റെ പല തീരുമാനങ്ങളെയും മുന്‍ താരങ്ങളും ആരാധകരും വിമര്‍ശിക്കുന്നുണ്ട്. ഇതിനിടയില്‍ ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് കഴിഞ്ഞ സീസണുകളില്‍ ഗുജറാത്തില്‍ ഹാര്‍ദ്ദിക്കിന്റെ സഹതാരമായിരുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.
 
ഗുജറാത്തിനെതിരെ ബാറ്റിംഗ് ഓര്‍ഡറില്‍ എഴാമനായി ഇറങ്ങാനുള്ള ഹാര്‍ദ്ദിക്കിന്റെ നീക്കത്തെയാണ് ഹാര്‍ദ്ദിക് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ധോനി എന്താണോ ചെയ്യുന്നത് അതിനെ അനുകരിക്കാനാണ് ഹാര്‍ദ്ദിക് ശ്രമിച്ചതെന്നും എന്നാല്‍ ധോനിയെ പോലെയാകാന്‍ നോക്കിയിട്ട് കാര്യമില്ലെന്ന് ഷമി ക്രിക്ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു. ധോനി, ധോനിയാണ്. അദ്ദേഹത്തെ പോലെയാകാന്‍ എളുപ്പമല്ല. എല്ലാവര്‍ക്കും വ്യത്യസ്തമായ മനോനിലയാണുള്ളത്. അത് ധോനിയായാലും കോലിയായാലും.
 
അവനവന്റെ കഴിവുകള്‍ക്കനുസരിച്ച്ചാണ് ഗ്രൗണ്ടില്‍ കളിക്കേണ്ടത്. ഹാര്‍ദ്ദിക് ഗുജറാത്തില്‍ മൂന്ന് നാല് സ്ഥാനങ്ങളില്‍ നല്ല രീതിയില്‍ കളിച്ചിരുന്നു. ആ പൊസിഷനില്‍ കളിച്ചുള്ള പരിചയം ഹാര്‍ദ്ദിക്കിനുണ്ട്. പരമാവധി അഞ്ചാം സ്ഥാനം വരെയൊക്കെയെ ഹാര്‍ദ്ദിക്കിന് കാത്തിരിക്കാനാവു. അല്ലാതെ ഏഴാമതൊന്നും ഹാര്‍ദ്ദിക് ഇറങ്ങരുത്. ഷമി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍